മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റെ കപ്പ് ഫുട്ബോൾ കിരീടം ബാഴ്സലോണയ്ക്ക്. ഫൈനലിൽ അത്ലറ്റിക്കോ ബിൽബാവോയെ 4-0നു തകർത്താണു ബാഴ്സ കിരീടം ചുണ്ടോടടുപ്പിച്ചത്. 2018-19 സീസണിനുശേഷം ബാഴ്സയുടെ ആദ്യ കിരീടമാണിത്.
ഗോൾരഹിതമായ ഒരു മണിക്കൂറിനുശേഷം ആൻത്വാൻ ഗ്രീസ്മാൻ (60’) ബാഴ്സയ്ക്കു ലീഡ് സമ്മാനിച്ചു. 63-ാം മിനിറ്റിൽ ഡൈവിംഗ് ഹെഡറിലൂടെ ഡി ജോംഗ് ലീഡ് ഉയർത്തി. തുടർന്ന് മെസിയുടെ (68’, 72’) എണ്ണം പറഞ്ഞ രണ്ടു ഗോൾ. 12 മിനിറ്റിന്റെ ഇടവേളയിലായിരുന്നു ബാഴ്സയുടെ നാലു ഗോളും. ഗ്രീസ്മാൻ ഒരിക്കൽക്കൂടി പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ഡി ജോംഗാണു കളം നിറഞ്ഞത്. ബാഴ്സ പരിശീലകനായി റോണൾഡ് കൂമന്റെ ആദ്യ കിരീട നേട്ടമാണ്.
62 പാസിനുശേഷം ഗോൾ
ബാഴ്സലോണയുടെ പാസിംഗ് ഗെയിമിൽ ബിൽബാവോയ്ക്കു മറുപടിയില്ലായിരുന്നു. മെസി 72-ാം മിനിറ്റിൽ നേടിയ ഗോളായിരുന്നു ബാഴ്സയുടെ പാസിംഗ് ഗെയിമിന്റെ പാരമ്യത്തിൽ എത്തിയത്. ജോർഡി ആൽബയുടെ അസിസ്റ്റിലൂടെ മെസി ഫിനിഷ് ചെയ്ത ആ ഗോളിനു മുന്പ് 62 തവണ ബാഴ്സ താരങ്ങൾ പന്ത് പാസ് ചെയ്തു. 68-ാം മിനിറ്റിൽ മെസി നേടിയ ഗോളും വ്യത്യസ്തമായിരുന്നു. അസാമാന്യ ഫിനിഷിംഗ് പാടവത്തിലൂടെ, ഡിഫിക്കൽറ്റ് ആംഗിളിൽനിന്നായിരുന്നു മെസി വലകുലുക്കിയത്.
മത്സരശേഷം മെസിക്കൊപ്പം ചിത്രമെടുക്കാൻ ബാഴ്സലോണ താരങ്ങൾ ഓരോരുത്തരായി എത്തിയതും ശ്രദ്ധേയമായി. മെസി ക്ലബ് വിടുമെന്ന സൂചനയാണു സഹതാരങ്ങൾതന്നെ അദ്ദേഹത്തിനൊപ്പം ചിത്രത്തിനു പോസ് ചെയ്തതെന്നും വിലയിരുത്തലുമുണ്ടായി.
കോപ്പ നിറച്ച് ബാഴ്സ
11:54 PM Apr 18, 2021 | Deepika.com