മുംബൈ: തോൽവി മുഖാമുഖം കണ്ട രാജസ്ഥാൻ റോയൽസിനെ അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ ക്രിസ് മോറിസ് ജയത്തിലേക്ക് കൈപിടിച്ചു. സസ്പെൻസും ട്വിസ്റ്റും അരങ്ങേറിയ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ മൂന്ന് വിക്കറ്റിന് റോയൽസ് ജയം സ്വന്തമാക്കി. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ഈ സീസണിൽ സ്വന്തമാക്കിയ ക്രിസ് മോറിസായിരുന്നു അവസാന ഓവറുകളിൽ കത്തിക്കയറിയത്. സ്കോർ: ഡൽഹി 20 ഓവറിൽ 147/8. രാജസ്ഥാൻ 19.4 ഓവറിൽ 150/7.
148 റൺസ് വിജയലക്ഷ്യം പിന്തുർന്ന രാജസ്ഥാൻ 15 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 90 എന്ന നിലയിലായിരുന്നു. ശേഷിച്ച 30 പന്തിൽ വേണ്ടിയിരുന്നത് 58 റൺസ്. ഒരു പന്ത് നേരിട്ട ക്രിസ് മോറിന് റണ്ണൊന്നുമെടുക്കാതെ ക്രീസിലുണ്ടായിരുന്നു. 18-ാം ഓവർ പൂർത്തിയായപ്പോൾ രാജസ്ഥാൻ 121/7, മോറിസ് എട്ട് പന്തിൽ ഏഴ്. എന്നാൽ, തുടർന്ന് ഗിയർ മാറിയ മോറിസ് 18 പന്തിൽ നാല് സിക്സ് ഉൾപ്പെടെ 36 റൺസുമായി പുറത്താകാതെനിന്ന് ടീമിനെ ജയത്തിലെത്തിച്ചു. 20-ാം ഓവറിന്റെ നാലാം പന്ത് സിക്സർ പറത്തിയായിരുന്നു മോറിസ് വിജയറൺ കുറിച്ചത്.
32 പന്തിൽ നാല് ഫോറിന്റെ അകന്പടിയോടെ 51 റണ്‍സ് അടിച്ചെടുത്ത ഋഷഭ് പന്തിന്റെ ബലത്തിലാണ് ഡൽഹി 147 റണ്‍സ് നേടിയത്.
പറക്കും സഞ്ജു
ജയദേവ് ഉനദ്ക്കഡ് എറിഞ്ഞ നാലാം ഓവറിന്റെ ആദ്യ പന്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു വി. സാംസണ് ഉജ്വല ഡൈവിംഗിലൂടെ ക്യാച്ച് എടുത്ത് ശിഖർ ധവാനെ (9) മടക്കി. പൃഥ്വി ഷാ (2), അജിങ്ക്യ രഹാനെ (8) എന്നിവരെയും മടക്കിയത് ഉനദ്ക്കഡായിരുന്നു. നാല് ഓവറിൽ 15 റണ്‍സ് വഴങ്ങി ഉനദ്ക്കഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ഡൽഹിക്ക് എതിരേ രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം
12:06 AM Apr 16, 2021 | Deepika.com