പോർട്ടോ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി എവേ പോരാട്ടത്തിൽ പോർച്ചുഗൽ പ്രതിനിധികളായ എഫ്സി പോർട്ടോയെ കീഴടക്കി. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു തോമസ് ടൂഹെലിന്റെ കുട്ടികളുടെ ജയം. ചാന്പ്യൻസ് ലീഗ് നോക്കൗട്ടിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കുന്ന രണ്ടാമത് ചെൽസി മാനേജർ എന്ന നേട്ടം ടൂഹെലിനെ തേടിയെത്തി.
32-ാം മിനിറ്റിൻ മാൻസണ് മൗണ്ടിലൂടെ ചെൽസി ലീഡ് സ്വന്തമാക്കി. 85-ാം മിനിറ്റിൽ ബെൻ ചിൽവെൽ ചെൽസിയുടെ ജയം ഉറപ്പിച്ചു. ഇരുപത്തിരണ്ടുകാരനായ മൗണ്ട്, ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ചെൽസിക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇതോടെ സ്വന്തമാക്കി.
2004നുശേഷം ഇതാദ്യമായാണു ചെൽസി തുടർച്ചയായ രണ്ട് എവേ ജയം സ്വന്തമാക്കുന്നത്. ഈ സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതിലും (2) ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയതിലും (7) മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമാണു ചെൽസി.
രണ്ടടി മുന്നിൽ ചെൽസി
02:03 AM Apr 09, 2021 | Deepika.com