മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ വിനീഷ്യസ് ജൂണിയറിന്റെ ഇരട്ട ഗോൾ കരുത്തിൽ റയൽ മാഡ്രിഡ് 3-1ന് ലിവർപൂളിനെ കീഴടക്കി. 27, 65 മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്റെ ഗോളുകൾ. മാർകൊ അസെൻസിയൊയുടെ (36’) വകയായിരുന്നു സ്പാനിഷ് കരുത്തരായ റയലിന്റെ മറ്റൊരു ഗോൾ. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിനായി മുഹമ്മദ് സല (51’) വലകുലുക്കി.
റയൽ മാഡ്രിഡിനെതിരേ തുടർച്ചയായ നാലാം തവണയാണു ലിവർപൂൾ പരാജയപ്പെടുന്നത്. യൂറോപ്യൻ പോരാട്ടങ്ങളിൽ ലിവർപൂളിനെ ഏറ്റവുമധികം തവണ പരാജയപ്പെടുത്തിയതിന്റെ റിക്കാർഡിനൊപ്പവും റയൽ ഇതോടെ എത്തി. ആദ്യ പാദത്തിലെ രണ്ട് ഗോളിന്റെ മുൻതൂക്കവുമായാണു റയൽ രണ്ടാം പാദത്തിനായി അടുത്തയാഴ്ച ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ഇറങ്ങുക.
വിനീഷ്യസ് യുവേഫ ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ആദ്യമായാണ് ഗോൾ നേടുന്നത്. റയലിനായി ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരം എന്ന നേട്ടവും ഇരുപതുകാരനായ ഈ ബ്രസീലുകാരൻ സ്വന്തമാക്കി.
ക്രൂസ് ഇഫക്റ്റ്
വിനീഷ്യസ് ജൂണിയർ ആണ് ഗോളടിച്ചതെങ്കിലും മത്സരത്തിന്റെ നിയന്ത്രണം ടോണി ക്രൂസ് - ലൂക്ക മോഡ്രിച്ച് - കസെമെറിനൊ മധ്യനിര ത്രയത്തിൽ നിക്ഷിപ്തമായിരുന്നു. അതിൽ ഒരുപിടി മികച്ചുനിന്നത് ടോണി ക്രൂസ് ആയിരുന്നു. 27-ാം മിനിറ്റിൽ വിനീഷ്യസിന്റെ ഗോളിനു വഴിവച്ച 50 വാര അകലെനിന്നുള്ള ‘ക്രൂസ് ഇഫക്റ്റ് ക്രോസ്’ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി.
സെർജ്യൊ റാമോസ്, റാഫേൽ വരാനെ, ഏഡൻ ഹസാർഡ്, കാർവഹാൽ എന്നിവരില്ലാതെയാണു റയൽ ഇറങ്ങിയതെന്നതും ശ്രദ്ധേയം.
വിനീഷ്യസ് സ്റ്റൈൽ...
11:38 PM Apr 07, 2021 | Deepika.com