മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ ഇംഗ്ലീഷ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റി 90-ാം മിനിറ്റിലെ ഗോളിലൂടെ ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-1നു കീഴടക്കി. പ്ലേമേക്കർ കെവിൻ ഡി ബ്രൂയിന്റെ (19’) ഗോളിലൂടെ മുന്നിൽ കടന്ന ആതിഥേയരെ 84-ാം മിനിറ്റിൽ മാർകോ റിയൂസിലൂടെ ഡോർട്ട്മുണ്ട് ഒപ്പം പിടിച്ചു. എന്നാൽ, 90-ാം മിനിറ്റിൽ ഫിൽ ഫോഡെന്റെ ഗോളിൽ സിറ്റി ജയം സ്വന്തമാക്കി. ഡോർട്ട്മുണ്ടിന് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന ഒരു പെനൽറ്റി വിഎആറിലൂടെ റഫറി റദ്ദാക്കിയതും മത്സരത്തിൽ ശ്രദ്ധേയമായി.
ഫോഡെനും ഡി ബ്രൂയിനും ഗോളിന് അടുത്തുവരെ എത്തിയെങ്കിലും വലകുലുക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡോർട്ട്മുണ്ട് താരം എർലിംഗ് ഹാലണ്ടിന്റെ ഷോട്ട് സിറ്റി ഗോളി എഡേഴ്സണ് രക്ഷപ്പെടുത്തി.
ചാന്പ്യൻസ് ലീഗിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരുന്ന സിറ്റിയുടെ വലയിലാണ് റിയൂസ് പന്ത് നിക്ഷേപിച്ചത്. 788 മിനിറ്റ് ഗോൾ വഴങ്ങാതിരുന്ന സിറ്റിയുടെ നേട്ടം അതോടെ അവസാനിച്ചു. ചാന്പ്യൻസ് ലീഗിൽ 90-ാം മിനിറ്റിൽ വിജയ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് കളിക്കാരൻ എന്ന നേട്ടം ഇരുപതുകാരനായ ഫിൽ ഫോഡെൻ സ്വന്തമാക്കി. വെയ്ൻ റൂണി അദ്ദേഹത്തിന്റെ 21-ാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി എസി മിലാനെതിരേ ഗോൾ നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ലേറ്റായാലും സിറ്റി!
11:38 PM Apr 07, 2021 | Deepika.com