ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 14-ാം സീസണിനു വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കേ താരങ്ങൾക്കു കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്കു കാരണമാകുന്നു. റോയൽ ചലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണു താരം കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് ദേവ്ദത്തിനെ ഐസൊലേഷനിലാക്കി.
കോവിഡ് പോസിറ്റീവ് ആകുന്ന മൂന്നാമത് താരമാണ് ദേവ്ദത്ത്. നേരത്തേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയ്ക്കും ഡൽഹി ക്യാപിറ്റൽസിന്റെ അക്സർ പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിതീഷ് റാണ കോവിഡ് മുക്തനായി കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
ഇതോടെ വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ ഉദ്ഘാടന മത്സരത്തിൽ ദേവ്ദത്ത് ആർസിബിക്കൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ സീസണിൽ അരങ്ങേറിയ ദേവ്ദത്ത്, ആർസിബിയുടെ ഓപ്പണിംഗ് പ്രതീക്ഷയാണ്. ഇരുപതുകാരനായ ദേവ്ദത്ത് പടിക്കൽ കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽനിന്ന് 31.53 ശരാശരിയിൽ 473 റണ്സ് നേടിയിരുന്നു. അഞ്ച് അർധ സെഞ്ചുറി ഉൾപ്പെടെയായിരുന്നു അത്. കഴിഞ്ഞ മാസം അവസാനിച്ച ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ നാലു സെഞ്ചുറി ഉൾപ്പെടെ മിന്നും ഫോമിലായിരുന്നു മലപ്പുറം എടപ്പാളിൽ ജനിച്ച ദേവ്ദത്ത്.
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നത് ഐപിഎലിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണു ക്രിക്കറ്റ് ലോകം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ കണ്ടന്റ് ടീം അംഗത്തിനും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട്സ്മാന്മാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പടിക്കലിനു കോവിഡ്
12:02 AM Apr 05, 2021 | Deepika.com