ബാഴ്സലോണ: ബാഴ്സലോണ ക്ലബ്ബിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്പത്തെട്ടുകാരനായ ജൊവാൻ ലാപോർട്ടയ്ക്കു ജയം. പ്രസിഡന്റായി ലാപോർട്ടയുടെ രണ്ടാമൂഴമാണ്. 2003-2010 കാലഘട്ടത്തിലും ലാപോർട്ട പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു.
1999നുശേഷം ഒരു കിരീടം പോലും ഇല്ലാതെ ബാഴ്സലോണ ഫുട്ബോൾ ക്ലബ് വലയുന്ന സമയത്തായിരുന്നു ലാപോർട്ടയുടെ ആദ്യ വരവ്. ഡേവിഡ് ബെക്കാമിനെ ക്ലബ്ബിൽ എത്തിക്കുമെന്ന പ്രചാരണമായിരുന്നു ലാപോർട്ടയ്ക്ക് ജയം സമ്മാനിച്ചത്. എന്നാൽ, ബെക്കാം ബാഴ്സയ്ക്കെതിരേ മുഖംതിരിച്ചപ്പോൾ ബ്രസീൽ താരം റൊണാൾഡീഞ്ഞോയെ ലാപോർട്ട കാന്പ് നൗവിൽ എത്തിച്ചു. തുടർന്നു നടന്നതു ചരിത്രം, രണ്ട് ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ 12 കിരീടങ്ങൾ അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലത്തിൽ ബാഴ്സ സ്വന്തമാക്കി.
ലാപോർട്ട രണ്ടാമതു പ്രസിഡന്റ് ആകുന്പോഴും ബാഴ്സ അപചയത്തിന്റെ വക്കിലാണ്. മുൻ പ്രസിഡന്റ് ജോസെപ് ബർത്തോമ്യുവിന്റെ അറസ്റ്റ്, ലയണൽ മെസി ക്ലബ് വിടാനൊരുങ്ങി നിൽക്കുന്നത്, സാന്പത്തിക പ്രതിസന്ധി തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെയാണു ബാഴ്സ ഇപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ സീസണിൽ ഒരു കിരീടംപോലും നേടാനും സാധിച്ചിട്ടില്ല.
54.28 ശതമാനം വോട്ട് നേടിയാണ് ലാപോർട്ട തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മറ്റു സ്ഥാനാർഥികളായ വിക്ടർ ഫോണ്ട് (29.99%), അന്റോണി ഫ്രീക്സ (8.58%) എന്നിവർക്ക് ലാപോർട്ടയ്ക്കെതിരേ കാര്യമായ വെല്ലുവിളി സൃഷ്ടിക്കാൻ സാധിച്ചില്ല.
മെസിയെ ബാഴ്സയിൽ നിലനിർത്തും എന്നതാണു ലാപോർട്ടയുടെ വാഗ്ദാനം. ലാപോർട്ട ബാഴ്സയിൽ അഴിച്ചുപണി ആരംഭിച്ചതായാണു റിപ്പോർട്ട്. അതിന്റെ ആദ്യ പടിയായി മാത്യു അലമനിയെ ക്ലബ്ബിന്റെ പുതിയ ഡയറക്ടർ ഓഫ് ഫുട്ബോൾ ആക്കിയതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലാപോർട്ടയുടെ രണ്ടാമൂഴം...
11:35 PM Mar 08, 2021 | Deepika.com