മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിനുള്ള കാഹളം മുഴങ്ങി. 14-ാം സീസണ് ഐപിഎൽ ഇന്ത്യയിൽതന്നെ അരങ്ങേറും. 13-ാം സീസണ് കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽ ആയിരുന്നു. ഏപ്രിൽ ഒന്പതിനാണ് ഐപിഎലിനു കൊടിയേറുക. മേയ് 30ന് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലാണു ഫൈനൽ.
2021 സീസണ് ഐപിഎലിന്റെ മത്സരക്രമം ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടെന്നാണു ബിസിസിഐ തീരുമാനം. പിന്നീട് സാഹചര്യം കൂടി കണക്കിലെടുത്ത് ഇതിൽ മാറ്റം വരുത്തുന്നത് പരിഗണിക്കും. മത്സരങ്ങൾ 7.30നാണ്. വൈകുന്നേരത്തെ മത്സരങ്ങൾ മൂന്നു മണിക്കും.
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ആദ്യ മത്സരത്തിനു വേദിയാകുക. ചെന്നൈക്കു പുറമേ മുംബൈ, കോൽക്കത്ത, ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലാണു മത്സരങ്ങൾ. ചെന്നൈ, മുംബൈ, കോൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ ലീഗ് റൗണ്ടിൽ 10 മത്സരങ്ങൾ വീതം നടക്കും, അഹമ്മദാബാദും ഡൽഹിയും എട്ടു മത്സരങ്ങൾക്ക് വീതവും. പ്ലേ ഓഫിനും ഫൈനലിനും വേദിയാകുന്നത് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ്.
മൂന്ന് ഘട്ടം
ആറു വേദികളിൽ മൂന്നു ഘട്ടമായാണു ടൂർണമെന്റ് അരങ്ങേറുന്നത്. ഏപ്രിൽ ഒന്പത് മുതൽ 20വരെയുള്ള ആദ്യത്തെ 20 മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലും മാത്രമായാണു നടക്കുക. 21 മുതൽ 36വരെയുള്ള മത്സരങ്ങൾക്കു ഡൽഹിയും അഹമ്മദാബാദും വേദിയാകും. 37 മുതൽ 56 വരെയുള്ള മത്സരങ്ങൾക്കാണു ബംഗളൂരുവും കോൽക്കത്തയും ആതിഥേയത്വം വഹിക്കുക.
ലീഗ് ഘട്ടത്തിൽ ഓരോ ടീമും ആകെയുള്ള ആറിൽ നാലു വേദികളിൽ വീതമായിരിക്കും മത്സരങ്ങൾ കളിക്കുക. 56 ലീഗ് മത്സരങ്ങൾ അടക്കം ആകെ 60 മത്സരങ്ങൾ നടക്കും. 52 ദിവസം നീളുന്നതാണ് 14-ാം സീസണ് ഐപിഎൽ. എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദികളിലാണ് മത്സരങ്ങൾ.
കാഹളം മുഴങ്ങി; 14-ാം സീസണ് ഐപിഎൽ ഏപ്രിൽ 9 മുതൽ
12:32 AM Mar 08, 2021 | Deepika.com