ബാറ്റിംഗ്, ബൗളിംഗ്, ഓൾ റൗണ്ട് പ്രകടനം... ഇന്ത്യൻ ക്രിക്കറ്റ് ടീം അടിമുടി ശാസ്ത്രീയതയുടെ നിറവിലാണ്. ക്ലിനിക്കൽ ടീം എന്ന വിശേഷണം എന്തുകൊണ്ടും ഉചിതം. കടുത്ത പ്രതിസന്ധിയിൽപോലും മികവിലേക്കുയരാൻ ടീം പഠിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതിന്റെ ഉത്തമോദാഹരണമാണ് ഓസ്ട്രേലിയൻ ടെസ്റ്റ് പര്യടന വിജയവും ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ജയവുമെല്ലാം. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതു മുഖ്യപരിശീലകൻ രവി ശാസ്ത്രി.
യുവതാരങ്ങൾ അവസരോചിതമായി ഫോമിലേക്കുയരുന്നതും ഇന്ത്യൻ ടീമിന്റെ കരുത്ത് ലോകോത്തരമാക്കുന്നു. അതാണു ടെസ്റ്റ് ഒന്നാം റാങ്കിലേക്കു തിരികെയെത്താൻ ടീം ഇന്ത്യക്ക് കരുത്തേകിയതും. ലഭിക്കുന്ന അവസരം പരമാവധി മുതലാക്കുക എന്നതാണു യുവതാരങ്ങളുടെ മോട്ടോ. അക്സർ പട്ടേൽ, വാഷിംഗ്ടണ് സുന്ദർ, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെ പ്രകടനം അത് അടിവരയിടുന്നു.
ഇന്ത്യയുടെ ഈ പ്രകടനത്തിന്റെ ചുക്കാൻ മുഖ്യപരിശീലകൻ രവി ശാസ്ത്രിയുടെ കൈകളിലാണ്. വിരാട് കോഹ്ലി അടക്കമുള്ള മുൻനിര താരങ്ങളില്ലാതെ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരന്പര നേടിയതിന്റെ ക്രെഡിറ്റ് ശാസ്ത്രിക്ക് അവകാശപ്പെട്ടതാണ്. കാരണം, കോവിഡ് പശ്ചാത്തലത്തിൽ ടീം ബയോ സെക്യൂർ ബബിളിലാണെന്നതു വിസ്മരിച്ചുകൂടാ. സ്ഥിരം മുഖങ്ങൾ മാസങ്ങളായി കണ്ടു മടുത്തു എന്ന് ശാസ്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബയോ സെക്യൂർ ബബിളിനുള്ളിലെ വീർപ്പുമുട്ടൽ എത്രമാത്രമാണെന്നതിന്റെ സൂചനയായിരുന്നു അത്.
2020 ഓഗസ്റ്റിൽ (2020 ഐപിഎൽ സമയത്ത്) ഇന്ത്യൻ ടീം അംഗങ്ങളിൽ മഹാഭൂരിപക്ഷവും ബയോ സെക്യൂർ ബബിളിനുള്ളിൽ ആയതാണ്. എന്നാൽ, ഈ സാഹചര്യം ഇന്ത്യൻ ടീം ഗുണപ്പെടുത്തിയതെങ്ങനെയെന്നതാണു രവി ശാസ്ത്രിയുടെ ശാസ്ത്രീയ വിശകലനം. ടീം അംഗങ്ങൾ റൂം വിട്ട് പുറത്തുപോയാൽ സമയം ചെലവിടാവുന്നതു ടീം ഏരിയയിൽ മാത്രമാണ്. പഴയപോലെ കറങ്ങി നടക്കുക അസാധ്യം. അതോടെ കളത്തിലും കളത്തിനു പുറത്തും കളിയെക്കുറിച്ചുമാത്രമുള്ള ചർച്ചകളും വിശകലനങ്ങളുമായി. അതു ടീമിന്റെ പ്രകടനത്തിൽ നിർണായകമായി- രവി ശാസ്ത്രി പറഞ്ഞു.
തുടർച്ചയായ 13-ാം പരന്പര
ഇംഗ്ലണ്ടിനെ 3-1നു കീഴടക്കി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേടിയപ്പോൾ അത് ഒരു റിക്കാർഡ് പുതുക്കൽകൂടിയായിരുന്നു. തുടർച്ചയായി ഏറ്റവും അധികം ഹോം സീരീസ് സ്വന്തമാക്കുന്നതിന്റെ നന്പർ 13 ആക്കി ഇന്ത്യ തിരുത്തി. 2013ൽ ഓസ്ട്രേലിയയ്ക്കെതിരായ 4-0ന്റെ പരന്പര ജയത്തോടെയാണ് ഇന്ത്യ ഹോം സീരീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. എട്ടു വർഷത്തിനിടെ ഇന്ത്യ എട്ടു രാജ്യങ്ങളെ ഹോം പരന്പരയിൽ കീഴടക്കി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും എതിരേ രണ്ടു തവണ വീതം പരന്പര സ്വന്തമാക്കി.
തുടർച്ചയായ ഹോം സീരീസ് ജയ റിക്കാർഡിൽ ഓസ്ട്രേലിയയായിരുന്നു റിക്കാർഡ് കൈവശം വച്ചിരുന്നത്. 1994-2001, 2004-2008 കാലഘട്ടങ്ങളിൽ തുടർച്ചയായി 10 ഹോം സീരീസ് ഓസീസ് സ്വന്തമാക്കിയാണു റിക്കാർഡ് കുറിച്ചത്. എന്നാൽ, ആ റിക്കാർഡ് ഇന്ത്യ 13 സീരീസ് ജയമാക്കിയിരിക്കുകയാണ്. 2012-13ൽ ഇംഗ്ലണ്ടിനെതിരേ 2-1നു ഹോം സീരീസിൽ പരാജയപ്പെട്ടശേഷം ഇന്ത്യക്ക് ഇതുവരെ സ്വന്തം നാട്ടിൽ തലകുനിക്കേണ്ടിവന്നിട്ടില്ല.
ശാസ്ത്രീയവശം...
12:32 AM Mar 08, 2021 | Deepika.com