സ്കോർ: ഇംഗ്ലണ്ട് 205, 135. ഇന്ത്യ 365. ഋഷഭ് പന്ത് ആണ് മാൻ ഓഫ് ദ മാച്ച്. ഒരു സെഞ്ചുറി ഉൾപ്പെടെ 189 റണ്‍സ് എടുക്കുകയും മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പെടെ 32 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്ത ആർ. അശ്വിൻ ആണ് പരന്പരയുടെ താരം.
അക്സറും അശ്വിനും ഇംഗ്ലണ്ടിനെ പങ്കിട്ടു
160 റണ്‍സ് ഒന്നാം ഇന്നിംഗ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തിലെ ആദ്യ സെഷന്റെ അവസാനത്തോടെയാണ് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയത്. ഇന്ത്യൻ സ്പിൻ ആക്രമണത്തിനു മുന്നിൽ ഇംഗ്ലണ്ടിന് എത്രനേരം പിടിച്ചുനിൽക്കാൻ സാധിക്കും എന്നതായിരുന്നു ഉച്ചഭക്ഷണത്തിനുശേഷം മത്സരം പുനരാരംഭിച്ചപ്പോഴത്തെ പ്രധാന ചോദ്യം. ആദ്യ ചോദ്യത്തിന്റെ ഏകദേശ ചിത്രം ഡ്രിങ്ക്സിനു പിരിയുന്പോൾ ലഭിച്ചിരുന്നു. കാരണം, അപ്പോഴേക്കും 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 46 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു ഇംഗ്ലണ്ട്. തുടർന്ന് ഇന്ത്യ ഇന്നിംഗ്സിനും എത്ര റണ്‍സിനും ജയിക്കും എന്നതിലേക്കായി ആകാംക്ഷ. 55-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഇംഗ്ലണ്ടിന്റെ 10-ാം വിക്കറ്റായി ഡാൻ ലോറെൻസിനെ ബൗൾഡാക്കി അശ്വിൻ അതിനുള്ള ഉത്തരം നൽകി.
22.5 ഓവറിൽ 47 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനും 24 ഓവറിൽ 48 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ അക്സൽ പട്ടേലും ചേർന്ന് ഇംഗ്ലണ്ടിനെ വീതംവച്ച് എടുക്കുകയായിരുന്നു. മുഹമ്മദ് സിറാജും വാഷിംഗ്ടണ്‍ സുന്ദറും ബൗളിംഗിൽ ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും നാല് ഓവർ വീതമേ എറിയേണ്ടിവന്നുള്ളൂ എന്നതും ശ്രദ്ധേയം.
പിച്ചിനെ പഴിക്കല്ലേ...
മൊട്ടേരയിലെ പിച്ചിനെ പഴിക്കരുതെന്നാണ് നാലാം ടെസ്റ്റ് അടിവരയിടുന്നത്. മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ടും നാലാം ടെസ്റ്റ് മൂന്ന് ദിവസംകൊണ്ടും അവസാനിച്ചെങ്കിലും മൊട്ടേരയിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും പിറന്നു എന്നത് വിസ്മരിച്ചുകൂടാ. അതിൽ സെഞ്ചുറിയും (ഋഷഭ് പന്ത് 101) മൂന്ന് അർധ സെഞ്ചുറിയും (ബെൻ സ്റ്റോക്സ് 55, ഡാൻ ലോറെൻസ് 50, വാഷിംഗ്ടണ്‍ സുന്ദർ 96) പിറന്നത് നാലാം ടെസ്റ്റിലായിരുന്നു.
നാലാം ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 294 റണ്‍സ് എന്ന നിലയിലായിരുന്നു. ഇന്ത്യക്കായി വാഷിംഗ്ടണ്‍ സുന്ദർ (96 നോട്ടൗട്ട്), അക്സർ പട്ടേൽ (43) എന്നിവർ തിളങ്ങിയപ്പോൾ സ്കോർ 365ൽ എത്തി. വാഷിംഗ്ടണ്‍ സുന്ദറിന്റെ കന്നി സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചെന്നത് ദുഃഖകരമായി. ഇന്ത്യയുടെ അവസാന മൂന്ന് വിക്കറ്റ് 365ലാണ് വീണത്.
സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 205. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശുഭ്മാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സണ് 0, രോഹിത് എൽബിഡബ്ല്യു ബി സ്റ്റോക്സ് 49, പൂജാര എൽബിഡബ്ല്യു ബി ലീച്ച് 17, കോഹ്ലി സി ഫോക്സ് ബി സ്റ്റോക്സ് 0, രഹാനെ സി സ്റ്റോക്സ് ബി ആൻഡേഴ്സണ് 27, പന്ത് സി റൂട്ട് ബി ആൻഡേഴ്സണ് 101, അശ്വിൻ സി പോപ്പ് ബി ലീച്ച് 13, വാഷിംഗ്ടണ്‍ നോട്ടൗട്ട് 96, അക്സർ റണ്ണൗട്ട് 43, ഇഷാന്ത് എൽബിഡബ്ല്യു ബി സ്റ്റോക്സ് 0, സിറാജ് ബി സ്റ്റോക്സ് 0, എക്സ്ട്രാസ് 19, ആകെ 114.4 ഓവറിൽ 365. വിക്കറ്റ് വീഴ്ച: 0-1, 2-40, 3-41, 4-80, 5-121, 6-146, 7-259, 8-365, 9-365, 10-365.
ബൗളിംഗ്: ആൻഡേഴ്സണ് 25-14-44-3, സ്റ്റോക്സ് 27.4-6-89-4, ലീച്ച് 27-5-89-2, ബെസ് 17-1-71-0, റൂട്ട് 18-1-56-0.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ്: ക്രൗളി സി രഹാനെ ബി അശ്വിൻ 5, സിബ്ലി സി പന്ത് ബി അക്സർ 3, ബെയർസ്റ്റൊ സി രോഹിത് ബി അശ്വിൻ 0, റൂട്ട് എൽബിഡബ്ല്യു ബി അശ്വിൻ 30, സ്റ്റോക്സ് സി കോഹ്ലി ബി അക്സർ 2, പോപ്പ് സ്റ്റംപ്ഡ് പന്ത് ബി അക്സർ 15, ലോറൻസ് ബി അശ്വിൻ 50, ഫോക്സ് സി രഹാനെ ബി അക്സർ 13, ബെസ് സി പന്ത് ബി അക്സർ 2, ലീച്ച് സി രഹാനെ ബി അശ്വിൻ 2, ആൻഡേഴ്സണ് നോട്ടൗട്ട് 1, എക്സ്ട്രാസ് 12, ആകെ 54.5 ഓവറിൽ 135. വിക്കറ്റ് വീഴ്ച: 1-10, 2-10, 3-20, 4-30, 5-65, 6-65, 7-109, 8-111, 9-134, 10-135.
ബൗളിംഗ്: സിറാജ് 4-0-12-0, അക്സർ 24-6-48-5, അശ്വിൻ 22.5-4-47-5, വാഷിംഗ്ടണ്‍ 4-0-16-0.
ഇന്ത്യ ടെസ്റ്റ് ഒന്നാം റാങ്കിൽ
ഇന്ത്യ x കിവീസ് ഫൈനൽ
ലണ്ടൻ: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീട പോരാട്ട ചിത്രം വ്യക്തമായി. ജൂണ്‍ 18 മുതൽ 22 വരെ ലോഡ്സിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും കൊന്പുകോർക്കും. കിവീസ് നേരത്തേതന്നെ ഫൈനലിൽ ഇടംപിടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരന്പര ജയത്തോടെയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.
ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലിൽ കൊന്പുകോർക്കുക.