തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാന്പസ് അതിഥ്യമരുളിയ 32-ാമത് ദക്ഷിണേന്ത്യൻ അത്ലറ്റിക് മീറ്റിൽ കേരളം സ്വന്തമാക്കിയത് 28 സ്വർണം, 39 വെള്ളി, 29 വെങ്കലം. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളം 654 പോയിന്റ് നേടി. 35 സ്വർണവും 42 വെള്ളിയും 32 വെങ്കലവും നേടി 722 പോയിന്റുമായി തമിഴ്നാട് ചാന്പ്യൻപട്ടം നിലനിർത്തി.
ചാന്പ്യൻഷിപ് അവസാനിച്ച ഇന്നലെ മൂന്ന് മീറ്റ് റിക്കാർഡുകൾ പിറന്നു. അണ്ടർ-18 പെൺകുട്ടികളുടെ 200 മീറ്ററിൽ കർണാടകയുടെ പ്രിയ ഹബൻ തനഹള്ളി 24.64 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റിക്കാർഡിട്ടു. അണ്ടർ-18 ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ കർണാടകയുടെ തുഷാർ വസന്ത് വെക്കെയ്ൻ 4:1.80 സെക്കൻഡിൽ റിക്കാർഡ് സ്ഥാപിച്ചു. അണ്ടർ-20 ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്ര വേൽ 16.25 മീറ്ററിൽ റിക്കാർഡ് കുറിച്ചു.
കേരളത്തിന്റെ സാന്ദ്ര ബാബു അണ്ടർ-18 പെൺകുട്ടികളുടെ ട്രിപ്പിളിൽ വെള്ളി നേടി. അണ്ടർ 14 ഹൈജംബിൽ ബി. ബിനോയ് വെങ്കലം സ്വന്തമാക്കി. അണ്ടർ 20 വിഭാഗം 1500 മീറ്ററിൽ കേരള താരം ടി. ക്രിസ്റ്റഫറിനാണ് വെങ്കലം.
അണ്ടർ-14 പെൺകുട്ടികളുടെ ഹൈജംപിൽ കേരളതാരം കെ.വി. മിൻസാര പ്രസാദ് വെള്ളി നേടി. അണ്ടർ-20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരള താരം ആർ. ആരതിക്കാണ് വെങ്കലം. അണ്ടർ -18 വിഭാഗം 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ.വി. ലക്ഷ്മിപ്രിയ വെള്ളി നേടി. അണ്ടർ 14 ബോൾ ത്രോയിൽ കേരളത്തിന്റെ പി.കെ. വിഷ്ണു വെള്ളിയും ഐ.കെ. മുഹമ്മദ് സിറാജുദീൻ വെങ്കലവും സ്വന്തമാക്കി. അണ്ടർ 14 ട്രിപ്പിൾ ജംപിൽ പി. പ്രണവ് വെള്ളിയണിഞ്ഞു.
കേരളം റണ്ണേഴ്സ് അപ്പ്
12:07 AM Mar 01, 2021 | Deepika.com