അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നാണല്ലോ ചൊല്ല്... അപ്പോൾ അഞ്ചു ദിവസം നടക്കേണ്ട ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിൽ തീരുകയും ആ മത്സരത്തിൽ പച്ചിൽനിന്ന് അതിഗംഭീരമായ ടേണിംഗിനൊപ്പം മണ്ണ് തെറിക്കുകയും ചെയ്താലോ... മൊട്ടേര ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാംദിനം ഇന്ത്യ 10 വിക്കറ്റ് ജയം സ്വന്തമാക്കിയതിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. മത്സരത്തിന്റെ രണ്ടാംദിനം വീണത് 17 വിക്കറ്റ് അതിൽ 10 എണ്ണം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 30.4 ഓവറിൽ 81 റണ്‍സിന് അവസാനിച്ചു. അതോടെ ഇന്ത്യക്കു മുന്നിൽ വന്നത് 49 റണ്‍സ് എന്ന തീരെച്ചെറിയ ലക്ഷ്യം, 7.4 ഓവറിൽ ഇന്ത്യ അത് നേടി.
മൂന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം പൊലിഞ്ഞു. ഇനി അവർക്ക് മുന്നിലുള്ളത് നാലാം ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി പരന്പര 2-2ൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രം. ആ ലക്ഷ്യം സഫലമായാൽ ഇന്ത്യയും ലോക ടെസ്റ്റ് ഫൈനൽ കാണാതെ പുറത്താകും.
വിമർശനം
ഇന്ത്യ പിച്ചിൽ കുഴികുത്തി ഇംഗ്ലണ്ടിനെ വീഴിക്കുകയായിരുന്നു എന്നതാണ് മുൻ ഇന്ത്യൻതാരങ്ങൾ അടക്കം മൊട്ടേര ടെസ്റ്റിനെക്കുറിച്ചു നടത്തുന്ന വിമർശനം, അല്ലെങ്കിൽ കളിയാക്കൽ. പന്ത് പിച്ച് ചെയ്യുന്പോൾ പൂഴിമണ്ണ് തെറിക്കുന്നുണ്ടായിരുന്നു എന്നത് വാസ്തവം. പക്ഷേ, ഇന്ത്യയിൽ എക്കാലത്തും സ്പിൻ അനുകൂല പിച്ചുകളാണ് ഒരുക്കാറുള്ളതെന്നതാണു വസ്തുത. അതിൽ ചില പിച്ചുകൾ അഞ്ച് ദിവസം കഴിഞ്ഞാലും ഇളക്കമില്ലാതെ അങ്ങനെ നിൽക്കും. പക്ഷേ, സമനിലയായിരിക്കും ഫലമെന്നതു ചരിത്രം.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് നീണ്ടതു വെറും 145 റണ്‍സ് മാത്രമായിരുന്നു. ടെസ്റ്റിനു പറ്റിയ പിച്ച് അല്ല മൊട്ടേരയിലേതെന്നു വിമർശിക്കാൻ വി.വി.എസ്. ലക്ഷ്മണ്, ഹർഭജൻ സിംഗ് തുടങ്ങിയവർ ചൂണ്ടിക്കാണിച്ചത് അതാണ്. ഇത്തരം പിച്ചുകളാണെങ്കിൽ മൂന്ന് ഇന്നിംഗ്സ് ഒരു ടീമിനു നൽകണം എന്ന പരിഹാസമായിരുന്നു ഇംഗ്ലീഷ് മുൻ താരം മൈക്കിൾ വോണ്‍ നടത്തിയത്. രണ്ട് ദിവസംകൊണ്ട് ടെസ്റ്റ് മത്സരം അവസാനിക്കുന്നത് ക്രിക്കറ്റിനു ഗുണകരമല്ലെന്നായിരുന്നു ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിന്റെ പ്രതികരണം.
മറുപടി
വിമർശന കുത്തൊഴുക്കിനിടെ വേറിട്ട ഒരു ശബ്ദമായിരുന്നു ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ നടത്തിയത്. ഗാവസ്കർ സ്പിന്നർമാരുടെ കറങ്ങിത്തിരിഞ്ഞ പന്തുകളെയോ പാറിപ്പറന്ന പൊടിയെയോ അല്ല ശ്രദ്ധിച്ചത്. ബാറ്റ്സ്മാന്മാരുടെ തന്ത്രത്തെയാണ്. ബാറ്റ്സ്മാന്മാർ നടത്തിയ അമിത പ്രതിരോധമാണു ടെസ്റ്റ് ഇത്രവേഗം അവസാനിക്കാൻ കാരണമെന്നായിരുന്നു ഗാവസ്കറിന്റെ നിരീക്ഷണം. നേരിട്ടുള്ള ഡെലിവറികളിലാണ് (എൽബിഡബ്ല്യു, ബൗൾഡ്) ബാറ്റ്സ്മാന്മാർ കൂടുതലായും പുറത്തായത് എന്നും ഗാവസ്കർ നിരീക്ഷിച്ചു.
യഥാർഥത്തിൽ പിച്ചിനെ അല്ല, ബാറ്റ്സ്മാന്മാരുടെ തന്ത്രത്തെയാണു വിമർശിക്കേണ്ടതെന്നാണ് ഗാവസ്കർ പറഞ്ഞുവച്ചത്. അതിനെ സാധൂകരിക്കുന്നതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ്. രണ്ടാം ഇന്നിംഗ്സിൽ 7.4 ഓവറിൽ, അതായത് 46 പന്തിൽ 49 റണ്‍സ് അടിച്ചെടുത്ത് (ഒന്‍പത് എക്സ്ട്രാസ്) ഇന്ത്യ ജയം നേടി.
ഓപ്പണർമാരായ രോഹിത് ശർമയും (25 പന്തിൽ 25), ശുഭ്മാൻ ഗില്ലും (21 പന്തിൽ 15) ഓരോ സിക്സ് നേടിയെന്നതും ശ്രദ്ധേയം.
ഇംഗ്ലണ്ട് പഠിച്ചില്ല...
ചെന്നൈയിലെ രണ്ടാം ടെസ്റ്റിൽ സ്പിന്നർമാരാണു കളംവാണതെന്നത് ഇംഗ്ലണ്ട് കണ്ടറിഞ്ഞതാണ്. മൊട്ടേര ടെസ്റ്റിന്റെ തലേദിവസം ഇംഗ്ലീഷ് പേസ് ബൗളർ ജയിംസ് ആൻഡേഴ്സണ് ഒരു അഭിപ്രായപ്രകടനം നടത്തിയിരുന്നു. പിച്ച് ഇപ്പോൾ പച്ചപ്പുള്ളതാണെന്നും നാളെ കളി ആരംഭിക്കുന്പോൾ ഒരു തരി പുല്ല്പോലും പിച്ചിൽ ഉണ്ടാകില്ലെന്നുമായിരുന്നു അത്. ചെന്നൈയിലെ രണ്ടാം ടെസ്റ്റിലും അതുതന്നെയാണു നടന്നതെന്നും ആൻഡേഴ്സണ് പരിഹസിച്ചു. അപ്പോൾ എന്താണു സംഭവിക്കുക എന്നത് ഇംഗ്ലീഷുകാർക്ക് അറിയാമായിരുന്നു. എന്നിട്ടും ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവണിൽ ഇറക്കിയത് മൂന്ന് സ്പെഷലിസ്റ്റ് പേസർമാരെ (ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ), ആകെ ഉണ്ടായിരുന്നത് ജാക്ക് ലീച്ച് എന്ന ഒരു സ്പെഷലിസ്റ്റ് സ്പിന്നർ.
സ്പിന്നർമാർക്കേ കളിനിയന്ത്രിക്കാൻ സാധിക്കൂ എന്നതിനാൽ അതിന്റെ അധിക ചുമതല വഹിച്ചത് ക്യാപ്റ്റൻ ജോ റൂട്ട്. റൂട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്നതും ശ്രദ്ധേയം. നെറ്റ്സിൽ റൂട്ട് കൂടുതൽ സമയവും ബൗൾ പരിശീലനം നടത്തിയെന്നതും മറ്റൊരു വസ്തുത.
സിഡ്നി മറന്നോ...
കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും വിമർശകർ സിഡ്നിയിലെ പിങ്ക് ടെസ്റ്റ് മറക്കാതിരിക്കുന്നതും നല്ലത്. ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റായ സിഡ്നി പോരാട്ടത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത് 21.2 ഓവറിൽ വെറും 36 റണ്‍സിന്. ഇന്ത്യ മുന്നോട്ടുവച്ച 93 റണ്‍സ് എന്ന ലക്ഷ്യം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി. മൂന്നാം ദിനത്തിലെ രണ്ടാം സെഷനിൽ കളി അവസാനിക്കുകയും ചെയ്തു. പിച്ചിനെ ആരും കുറ്റപ്പെടുത്തിയില്ല, കുറ്റം മുഴുവൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കായിരുന്നു.
മൊട്ടേര അത്രപോര...
12:41 AM Feb 27, 2021 | Deepika.com