മുംബൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാനും വിനയ്കുമാറും വിരമിക്കൽ പ്രഖ്യാപിച്ചു. ഇരുവരും ഇന്നലെയാണു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
2007 ട്വന്റി-20, 2011 ഏകദിനം ലോകകപ്പ് കിരീടങ്ങൾ ഇന്ത്യ നേടിയപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു വെടിക്കെട്ട് ബാറ്റ്സ്മാനും സ്പിന്നറും മികച്ച ഫീൽഡറുമായ യൂസഫ്. 2011 ലോകകപ്പ് കിരീട നേട്ടത്തിനുശേഷം സച്ചിൻ തെണ്ടുൽക്കറിനെ തോളിലേറ്റാൻ സാധിച്ചതാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തമെന്ന് മുപ്പത്തെട്ടുകാരനായ യൂസഫ് വിരമിക്കൽ പ്രഖ്യാപിച്ചു പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. സഹോദരൻ ഇർഫാൻ പഠാനാണ് കരിയറിൽ എല്ലായ്പ്പോഴും തന്റെ നട്ടെല്ലായതെന്നും യൂസഫ് സ്മരിച്ചു.
ഇന്ത്യക്കായി 57 ഏകദിനങ്ങളും (810 റണ്‍സും 33 വിക്കറ്റും) 22 ട്വന്റി-20യും (236 റണ്‍സും 13 വിക്കറ്റും) കളിച്ചു. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ജഴ്സിയണിഞ്ഞു.
ഇന്ത്യൻ മുൻ പേസറായ വിനയ്കുമാർ രാജ്യാന്തര ക്രിക്കറ്റിൽനിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നും വിരമിക്കുന്നായി അറിയിച്ചു. ഫസ്റ്റ് ക്ലാസിൽ 139 മത്സരങ്ങളിൽനിന്ന് 504 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി ഒരു ടെസ്റ്റും 31 ഏകദിനവും ഒന്‍പത് ട്വന്റി-20യും കളിച്ചു. മുപ്പത്തേഴുകാരനായ വിനയ്കുമാർ ഐപിഎലിൽ കൊച്ചി ടസ്കേഴ്സ്, കെകെആർ മുംബൈ ഇന്ത്യൻസ്, ആർസിബി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.
യൂസഫ്, വിനയ്കുമാർ വിരമിച്ചു
12:41 AM Feb 27, 2021 | Deepika.com