ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇന്ത്യൻ ആരോഗ്യ മേഖല പ്രകടിപ്പിച്ച കരുത്തും ശ്രമങ്ങളും ലോകം വിലമതിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആരോഗ്യ മേഖലയോടുള്ള ആദരവും വിശ്വാസവും ലോകമെന്പാടും പലമടങ്ങ് വർധിച്ചുവെന്നും ഇത് മനസിൽ വച്ചുകൊണ്ട് രാജ്യം ഭാവിയിലേക്ക് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിലെ ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ ഡോക്ടർമാർ, നഴ്സുമാർ, ഇന്ത്യൻ പാരാമെഡിക്കൽ സ്റ്റാഫ്, ഇന്ത്യൻ മരുന്നുകൾ, ഇന്ത്യൻ വാക്സിനുകൾ എന്നിവയുടെ ആവശ്യം ലോകമെന്പാടും വർധിക്കും. ലോകത്തിന്റെ ശ്രദ്ധ തീർച്ചയായും ഇന്ത്യയുടെ മെഡിക്കൽ വിദ്യാഭ്യാസ സന്പ്രദായത്തിലേക്ക് മാറും. ഇന്ത്യയിൽ മെഡിസിൻ പഠിക്കാൻ വിദേശ വിദ്യാർഥികളുടെ വന്പിച്ച വരവുണ്ടാകും. ലോകത്തിന് ആവശ്യമായ മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും ചെലവ് കുറഞ്ഞ രീതിയിൽ നൽകണമെന്ന് ഇന്ത്യക്ക് സ്വപ്നം കാണാൻ കഴിയുമോ എന്നും പ്രധാനമന്ത്രി ആരാഞ്ഞു.
ആരോഗ്യകരമായ ഇന്ത്യയ്ക്കായി നാല് വശങ്ങളുള്ള തന്ത്രവുമായി ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത് രോഗം തടയൽ, ക്ഷേമം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ശുചിത്വ ഭാരത ദൗത്യം, യോഗ, ഗർഭിണികളുടെയും കുട്ടികളുടെയും യഥാസമയം പരിചരണം, ചികിത്സ തുടങ്ങിയ നടപടികൾ ഇതിന്റെ ഭാഗമാണ്. രണ്ടാമത്തേത് ദരിദ്രരിൽ ദരിദ്രർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദവുമായ ചികിത്സ നൽകുക എന്നതാണ്. ആയുഷ്മാൻ ഭാരത്, പ്രധാൻ മന്ത്രി ജൻ ഒൗഷധി കേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികളും ഇതിനായി പ്രവർത്തിക്കുന്നു. മൂന്നാമത്തേത് ആരോഗ്യ അടിസ്ഥാന സൌകര്യങ്ങളുടെയും ആരോഗ്യ പരിപാലന വിദഗ്ധരുടെയും ഗുണനിലവാരവും ഗുണനിലവാരവും വർധിപിക്കുക, നാലാമത്തേത് തടസ്സങ്ങൾ മറികടക്കാൻ ദൗത്യ രൂപത്തിൽ പ്രവർത്തിക്കുക എന്നതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.