ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുവന്റസ് 3-0ന് ക്രൊടോണെയെ കീഴടക്കി. വെസ്റ്റണ്‍ മക്കെന്നിയുടെ (66’) വകയായിരുന്നു മറ്റൊരു ഗോൾ. മത്സരത്തിന്റെ 38-ാം മിനിറ്റിൽ അലെക്സ് സാൻഡ്രൊയുടെ ക്രോസിൽനിന്ന് മിന്നും ഹെഡറിലൂടെയായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ.
45+1-ാം മിനിറ്റിൽ മറ്റൊരു ബുള്ളറ്റ് ഹെഡറിലൂടെ റൊണാൾഡോ രണ്ടാംവട്ടവും വലകുലുക്കി. 66-ാം മിനിറ്റിൽ റൊണാൾഡോ ഹാട്രിക് നേടേണ്ടതായിരുന്നു. എന്നാൽ, റൊണാൾഡോയുടെ ഷോട്ട് ക്രൊടോണെ ഗോളി അലെക്സ് കോർഡാസ് തടഞ്ഞു. തുടർന്ന് ഡി ലൈറ്റിലൂടെ ലഭിച്ച പന്താണ് മക്കെന്നി വലയിലാക്കിയത്.
cr7 റിക്കാർഡ്
ക്രൊടോണെയ്ക്കെതിരായ ഡബിളോടെ ഇറ്റാലിയൻ സീരി എയിൽ വേഗത്തിൽ 70 ഗോൾ എന്ന റിക്കാർഡ് റൊണാൾഡോ സ്വന്തമാക്കി. 83 സീരി എ മത്സരങ്ങളിൽനിന്ന് 70 ഗോളും 18 അസിസ്റ്റും നാല് ട്രോഫിയുമാണ് റൊണാൾഡോ യുവന്റസിന്റെ ജഴ്സിയിൽ ഇതുവരെ നേടിയത്.
കഴിഞ്ഞ 14 സീസണിലും 25ൽ അധികം ഗോൾ നേടുന്ന ഏക കളിക്കാരൻ എന്ന റിക്കാർഡും സിആർ7 സ്വന്തമാക്കി. ഈ സീസണിൽ ഇതുവരെയുള്ള ഗോൾ നേട്ടം 25 ആയതോടെയാണിത്. സീരി എ ഗോൾ വേട്ടയിൽ 18 ഗോളും റൊണാൾഡോ തികച്ചു. ഇന്റർ മിലാന്റെ റൊമേലു ലുകാക്കുവിനെ (17 ഗോൾ) പിന്തള്ളി ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തും റൊണാൾഡോ എത്തി.
റൊണാൾഡോയുടെ ഇരട്ട ഹെഡർ ഗോളിലൂടെ യുവന്റസിനു ജയം
11:55 PM Feb 23, 2021 | Deepika.com