ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിനു ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം ജയം. ത്രില്ലർ പോരാട്ടത്തിൽ കേരളം ഉത്തർപ്രദേശിനെ മൂന്നു വിക്കറ്റിനു കീഴടക്കി. ഏഴ് പന്ത് ബാക്കിനിൽക്കേയായിരുന്നു കേരളത്തിന്റെ ആവേശോജ്വല ജയം. സ്കോർ: ഉത്തർപ്രദേശ് 49.4 ഓവറിൽ 283. കേരളം 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284.
ശ്രീശാന്ത് 5/65
ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഉത്തർപ്രദേശിനെ ബാറ്റിംഗിനു ക്ഷണിച്ചു. അഭിഷേക് ഗോസ്വാമി (63 പന്തിൽ 54), അക്ഷദീപ് നാഥ് (60 പന്തിൽ 68), പ്രിയാം ഗാർഗ് (59 പന്തിൽ 57) എന്നിവരുടെ അർധസെഞ്ചുറികളായിരുന്നു ഉത്തർപ്രദേശിന്റെ കരുത്ത്.
ഐപിഎൽ ട്വന്റി-20 ലേലത്തിൽനിന്നു തഴയപ്പെട്ട ഇന്ത്യൻ മുൻ പേസർ എസ്. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കേരളത്തിനു കരുത്തായത്. അഭിഷേക് ഗോസ്വാമി, അക്ഷദീപ് എന്നിവരുടെ നിർണായക വിക്കറ്റുകൾ ശ്രീശാന്തിനായിരുന്നു. 9.4 ഓവറിൽ 65 റണ്‍സ് വഴങ്ങി ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഐപിഎലിൽനിന്നു തഴയപ്പെട്ടതിനുള്ള മറുപടിയായിരുന്നു ശ്രീശാന്തിന്റെ ഈ അഞ്ച് വിക്കറ്റ് പ്രകടനം. 2013ൽ ഐപിഎൽ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ശ്രീശാന്ത് ഈ വർഷമാണ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവന്നത്.
284 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ കേരളത്തിനായി റോബിൻ ഉത്തപ്പ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. 55 പന്തിൽ നാല് സിക്സും എട്ട് ഫോറും അടക്കം ഉത്തപ്പ 81 റണ്‍സ് അടിച്ചെടുത്തു. സച്ചിൻ ബേബി 83 പന്തിൽനിന്ന് ഒരു സിക്സും ആറ് ഫോറും അടക്കം 76 റണ്‍സ് നേടി. സഞ്ജു വി. സാംസണ് (32 പന്തിൽ 29), വത്സൽ ഗോവിന്ദ് (39 പന്തിൽ 30), ജലജ് സക്സേന (49 പന്തിൽ 31 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
ശ്രീ ത്രില്ലർ
12:00 AM Feb 23, 2021 | Deepika.com