മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഫൈനലില്‍ സൂപ്പര്‍ പോരാട്ടം. തുടര്‍ച്ചയായ മൂന്നാം കിരീടം തേടുന്ന ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്, നാലാം റാങ്ക് റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ നേരിടും. മെദ്വദേവിന്റെ രണ്ടാം ഗ്രാന്സ്ലാം ഫൈനലാണ്.
ഇന്നലെ നടന്ന സെമി ഫൈനലില്‍ മെദ്വദേവ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-2, 7-5) തോല്‍പ്പിച്ചാണു ഫൈനലിലെത്തിയത്. മെദ്വദേവിന്റെ തുടര്‍ച്ചയായ 20-ാം ജയമാണ്. റഷ്യന്‍ താരത്തിന്റെ ആദ്യത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. ജോക്കോവിച്ചിന്റെ ഒന്‍പതാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും. ജോക്കോവിച്ച് കഴിഞ്ഞ ദിവസം ഫൈനലില്‍ പ്രവേശിച്ചിരുന്നു. നാളെയാണ് ഫൈനല്‍.
ഇന്നു നടക്കുന്ന വനിതാ ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിടും.
ആദ്യ രണ്ടു സെറ്റും അനായാസം നേടിയ മെദ്വദേവിനു മൂന്നാം സെറ്റിലാണു സിറ്റ്സിപാസില്നിന്ന് അല്പമെങ്കിലും വെല്ലുവിളി നേരിടേണ്ടിവന്നത്. ഈ സെറ്റില്‍ ഒരുഘട്ടത്തില്‍ ഗ്രീക്ക് താരം മുന്നിലെത്തിയെങ്കിലും മെദ്വദേവിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കീഴടങ്ങുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ റഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയ സിറ്റ്സിപാസിനു സെമി ഫൈനലില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല.
രണ്ടാം സെറ്റിനിടെ ഗ്രീക്ക് താരം ദേഷ്യത്തില്‍ വെള്ളക്കുപ്പി വലിച്ചെറിഞ്ഞു ഗ്രൗണ്ടില്‍ വെള്ളം പടര്‍ത്തി. ഇത് ബോള്കിഡ്സ് തുടച്ചുമാറ്റുകയും സ്പ്രേ ചെയ്തു വൃത്തിയാക്കുകയും ചെയ്തു. മൂന്നാം സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ സിറ്റ്സിപാസ് മത്സരം 6-5ലെത്തിച്ചു. അവസാനം സെര്‍വ് വിജയിച്ച് മെദ് വദേവ് മത്സരം സ്വന്തമാക്കി.
സിംഗിള്‍സില്‍ തുടര്‍ച്ചയായ 20-ാം ജയം നേടുന്നതിനിടെ മെദ്വദേവ് ആദ്യ പത്ത് റാങ്കിനുള്ളിലുള്ള 12 പേരെ പരാജയപ്പെടുത്തി. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍ ഡൊമിനിക് തീമിനോടു തോറ്റശേഷം ആദ്യ പത്തിനുള്ളിലുള്ളവരോടു മെദ്വദേവ് പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ എടിപി ഫൈനല്‍സില്‍ മെദ്വദേവായിരുന്നു ചാമ്പ്യന്‍. ഇതില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ താരം ജോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ താരം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവരെ പരാജയപ്പെടുത്തി നേട്ടം കൈവരിച്ചു.
നിലവില്‍ മെദ്വദേവ് മികച്ച ഫോമിലാണെങ്കിലും ആദ്യ ഗ്രാന്സ്ലാം കിരീടം തേടുന്ന താരം ശക്തമായ വെല്ലുവിളിയെയാണു നേരിടുന്നത്. എട്ടുതവണ ഫൈനലിലെത്തിയ സെര്‍ബിയന്‍ താരം എട്ടു തവണയും കിരീടം ചൂടി. ഏറ്റവും കൂടുതൽ തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ റിക്കാര്‍ഡും ജോക്കോവിച്ചിനാണ്.
ഡബിൾസ് ജേതാക്കൾ
വനിതാ ഡബിള്‍സ് കിരീടം എലിസ് മെര്‍ട്ടന്‍സ്-അരീന സബലെങ്ക സഖ്യം സ്വന്തമാക്കി. ഫൈനലില്‍ ബെല്‍ജിയന്‍-ബലാറസ് കൂട്ടുകെട്ട് ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബൊറ ക്രെജിചികോവ- കാതെറിന സിനിയകോവയെ 6-2,6-3നു പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ രാജീവ് റാം-ജോ സാലിസ്ബറി സഖ്യം 6-4, 7-6(7-2)ന് ജാമി മുറെ - ബ്രൂറോ സോറസ് കൂട്ടുകെട്ടിനെ തോൽപ്പിച്ചു.
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ ജോക്കോവിച്ച് x മെദ്വദേവ്
12:21 AM Feb 20, 2021 | Deepika.com