മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ ജാപ്പനീസ് താരം നവോമി ഒസാക്കയും അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയും കൊന്പുകോർക്കും. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.00നാണു ഫൈനൽ.
സെമിയിൽ അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണു ലോക മൂന്നാം നന്പറും മൂന്നാം സീഡുമായ ഒസാക്ക ഫൈനലിൽ പ്രവേശിച്ചത്. 2019 ഓസ്ട്രേലിയൻ ഓപ്പണ്‍ ഉൾപ്പെടെ മൂന്ന് ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള ഒസാക്കയുടെ നാലാം ഫൈനലാണിത്. 24 ഗ്രാൻസ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്റെ റിക്കാർഡിനൊപ്പമെത്താനുള്ള സെറീനയുടെ യാത്രയാണ് ഇരുപത്തിമൂന്നുകാരിയായ ഒസാക്ക 6-3, 6-4ൽ അവസാനിപ്പിച്ചത്.
ക്വാർട്ടറിൽ ലോക ഒന്നാം നന്പർ താരം ആഷ് ബാർട്ടിയെ അട്ടിമറിച്ച ചെക് താരം കരോളിന മുചോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ജെന്നിഫർ ബ്രാഡി സെമിയിൽ കീഴടക്കി. 6-4, 3-6, 6-4നായിരുന്നു ഇരുപത്തഞ്ചുകാരിയായ ബ്രാഡിയുടെ ജയം. അമേരിക്കൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം ഫൈനൽ പ്രവേശനമാണിത്.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പറും നിലവിലെ ചാന്പ്യനുമായ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. യോഗ്യതാ റൗണ്ടിലൂടെ എത്തിയ റഷ്യയുടെ അസ്ലൻ കാരറ്റ്സേവിനെയാണു സെമിയിൽ ജോക്കോവിച്ച് കീഴടക്കിയത്. സ്കോർ: 6-3, 6-4, 6-2. ഡാനിൽ മെദ്വദേവ് x സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമി ജേതാവാണു ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി.
കണ്ണീരോടെ സെറീന മടങ്ങി
സെമിയിൽ ഒസാക്കയോടു പരാജയപ്പെട്ട് പുറത്തായ ശേഷമുള്ള പത്രസമ്മേളനത്തിൽ കണ്ണീരണിഞ്ഞ് സെറീന വില്യംസ്. കണ്ണീരടക്കാനാവാതെ പത്രസമ്മേളനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് അവർ മടങ്ങുകയും ചെയ്തു. വലിയ പിഴവുകളുടെ ദിനം എന്നാണു സെറീന ഇന്നലത്തെ ദിവസത്തെ ഉപമിച്ചത്.
ആദ്യസെറ്റിൽ 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു സെറീന, തുടർച്ചയായി അഞ്ച് ഗെയിം നഷ്ടപ്പെടുത്തി കളി കൈവിട്ടത്. 5-0ന് എങ്കിലും ആദ്യ സെറ്റിൽ മുന്നേറാനുള്ള അവസരം താൻ നഷ്ടപ്പെടുത്തിയെന്നും സെറീന പറഞ്ഞു. 23 ഗ്രാൻസ്ലാം കിരീടങ്ങൾ സെറീനയുടെ പേരിലുണ്ട്. മാർഗരറ്റ് കോർട്ടിന്റെ (24 കിരീടം) ഒപ്പമെത്താനുള്ള സെറീനയുടെ മോഹത്തിന് ഇനിയും കാത്തിരിക്കണമെന്നു ചുരുക്കം.
ഒസാക്ക x ബ്രാഡി ഫൈനൽ
12:52 AM Feb 19, 2021 | Deepika.com