ബാഴ്സലോണ: കൈലിയൻ എംബാപ്പെ... സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണ ആരാധകർ ഇനി ഞെട്ടലോടെ മാത്രം ഓർക്കുന്ന പേര്. എംബാപ്പെയെന്ന ഫ്രഞ്ച് സൂപ്പർ താരത്തിന്റെ എണ്ണം പറഞ്ഞ മൂന്നു ഗോളിൽ ബാഴ്സലോണയുടെ നെഞ്ചുപിളർന്ന് ചോരവാർന്നു. ഫലമോ, യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ ക്വാർട്ടറിൽ ബാഴ്സലോണ 4-1ന് ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്നു മുന്നിൽ തവിടുപൊടി, അതും സ്വന്തം തട്ടകമായ ക്യാന്പ് നൗവിൽ! ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ പെനൽറ്റി ഗോളിലൂടെ 27-ാം മിനിറ്റിൽ ബാഴ്സലോണ മുന്നിൽ കടന്നു. എന്നാൽ, റോണൾഡ് കൂമാന്റെ തന്ത്രങ്ങളെ മൗറീസ്യോ പോച്ചെറ്റീനോയുടെ സംഘം ഛിന്നഭിന്നമാക്കുന്നതിനായിരുന്നു പിന്നീടുള്ള സമയം ക്യാന്പ് നൗ സാക്ഷ്യം വഹിച്ചത്. സൂപ്പർ താരങ്ങളായ നെയ്മർ, എയ്ഞ്ചൽ ഡി മരിയ എന്നിവരുടെ അഭാവത്തിലാണു പിഎസ്ജിയുടെ ഈ മിന്നും ജയമെന്നതാണു ശ്രദ്ധേയം. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ബാഴ്സ തുടർച്ചയായി രണ്ടു ഹോം മത്സരം തോൽക്കുന്നത് ഇതാദ്യമാണ്.
പായുംപുലി എംബാപ്പെ
ഇരുപത്തിരണ്ടുകാരനായ കൈലിയൻ എംബാപ്പെയുടെ അതിവേഗ ഓട്ടത്തിനു മുന്നിൽ ബാഴ്സലോണ പ്രതിരോധക്കാർക്കു മറുപടിയില്ലായിരുന്നു.പന്തുമായി മുന്നേറുന്ന എംബാപ്പെയുടെ ജഴ്സിയിൽ പിടിച്ച് പിന്നോട്ടു വലിക്കുന്ന ബാഴ്സ പ്രതിരോധതാരം ജെറാർഡ് പിക്വെയുടെ ചിത്രം ട്രോളിനുപോലും വഴിവച്ചു.
32-ാം മിനിറ്റിൽ വെരാറ്റിയുടെ പാസിൽനിന്ന് എംബാപ്പെ പിഎസ്ജിയെ 1-1ന് ഒപ്പമെത്തിച്ചു. 65, 85 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ മറ്റ് ഗോളുകൾ. മോയിസ് കീൻ (70 ’) ആയിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മറ്റൊരു ഗോളുടമ. എംബാപ്പെയാണ് കളിയിലെ താരമെങ്കിലും പോച്ചെറ്റീനോയുടെ തന്ത്രങ്ങൾ കളത്തിൽ നടപ്പാക്കിയത് ഇറ്റാലിയൻ മധ്യനിര താരമായ മാർകോ വേരാറ്റിയും അർജന്റൈൻ മധ്യനിരക്കാരനായ ലിയാഡ്രൊ പരേഡെസുമായിരുന്നു. ഇവരുടെ മികവായിരുന്നു പിഎസ്ജിയുടെ യഥാർഥ കരുത്ത്.
ബയേണിനുശേഷം പിഎസ്ജി
ലയണൽ മെസിയുടെ കാലഘട്ടത്തിൽ ബാഴ്സലോണയുടെ തല തകർത്ത രണ്ടാമത്തെ പരാജയമാണിത്. 2020 ഓഗസ്റ്റിൽ നടന്ന ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണ് മ്യൂണിക്കിനോട് 8-2നായിരുന്നു ബാഴ്സ പരാജയപ്പെട്ടത്. അതേസമയം, 2017 പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ബാഴ്സ 4-0ന് പിഎസ്ജിയോട് അവരുടെ തട്ടകത്തിൽവച്ചു പരാജയപ്പെട്ടശേഷം സ്വന്തം തട്ടകത്തിൽ 6-1നു ജയിച്ച് ക്വാർട്ടറിൽ പ്രവേശിച്ച ചരിത്രവുമുണ്ട്.
അന്പന്പോ... എംബാപ്പെ
12:51 AM Feb 18, 2021 | Deepika.com