മിലാൻ: എസി മിലാൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹാമോവിച്ച് ചുവപ്പുകാർഡ് കണ്ടു പുറത്തായ മിലാൻ ഡെർബിയിൽ ഇന്ററിനു ജയം. കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഇന്റർ വിജയിച്ചത്.
31-ാം മിനിറ്റിൽ ഇബ്രാഹാമോവിച്ചിലൂടെ ഗോൾ നേടിയശേഷമാണ് എസി മിലാൻ മത്സരം കൈവിട്ടത്. ഇന്ററിനെതിരേ കളിച്ച ഏഴു മത്സരങ്ങളിൽ എട്ടാം തവണയാണ് ഇബ്രാഹാമോവിച്ച് സ്കോർ ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുൻ സഹകളിക്കാരനായ റൊമേലു ലുക്കാക്കുവുമായി വഴക്കുണ്ടാക്കിയതിനാണ് ഇബ്രാഹാമോവിച്ചിനു ആദ്യ മഞ്ഞക്കാർഡ് ലഭിച്ചത്. 58ാം മിനിറ്റിൽ വീണ്ടും മഞ്ഞക്കാർഡ് കണ്ടതോടെ ഇബ്രാഹാമോവിച്ചിനു പുറത്തേക്കുള്ള വഴി തെളിഞ്ഞു.
എതിരാളികൾ പത്തു പേരായി ചുരുങ്ങിയതോടെ കരുത്താർജിച്ച ഇന്റർ 71ാം മിനിറ്റിൽ ലുകാക്കുവിന്റെ പെനാൽറ്റി ഗോളിലൂടെയാണു സമനില പിടിച്ചത്. എന്നാൽ നിശ്ചിതസമയത്ത് ലീഡ് ലഭിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ പകരക്കാരനായി വന്ന ക്രിസ്റ്റ്യൻ എറിക്സണായിരുന്നു ഇന്ററിന്റെ വിജയഗോൾ നേടാൻ വിധി. സെമിയിൽ യുവന്റസോ സ്പാലോ ആകും ഇന്ററിന്റെ എതിരാളികൾ.
ഇബ്രാഹാമോവിച്ചിനു ചുവപ്പുകാർഡ്; മിലാൻ ഡെർബിയിൽ ഇന്റർ
12:22 AM Jan 28, 2021 | Deepika.com