25-ാം മിനിറ്റിൽ ഉജ്വലമായൊരു ഫ്രീകിക്ക് ഗോളിലൂടെ ഹൊർഹെ മെൻഡോസ ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. 40-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. ഫ്രീകിക്കിനെത്തുടർന്ന് ലഭിച്ച പന്ത് ബാക്രി കോനെ ഗോവൻ വലയിൽ നിക്ഷേപിച്ചു. എന്നാൽ, ലൈൻ റഫറി ഹാൻഡ് ബോൾ വിളിച്ചതോടെ മഞ്ഞപ്പടയ്ക്ക് സമനില നേടാനുള്ള അവസരം നഷ്ടമായി. ഗോവൻ ഗോളിയുടെ കൈയിൽനിന്ന് വഴുതിയ പന്ത് കോനെയുടെ മുട്ടിലിടിച്ചശേഷം കൈയിൽതട്ടിയാണ് ഗോൾവര കടന്നതെന്ന് റീപ്ലേയിൽ തെളിഞ്ഞു. അതോടെ 1-0ന്റെ ലീഡുമായി ഗോവ ആദ്യ പകുതിക്ക് പിരിഞ്ഞു.
57-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ച ഗോളെത്തി. അർജന്റൈൻ താരം ഫക്കുൻഡൊ പെരെയ്രയുടെ കോർണറിൽനിന്ന് രാഹുൽ ഉജ്വല ഹെഡറിലൂടെ ഗോവൻ വലകുലുക്കി. 1.98 മീറ്റർ ഉയർന്നു ചാടിയായിരുന്നു രാഹുലിന്റെ ഹെഡർ. 65-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ ഗോവയുടെ ഇവാൻ ഗോണ്‍സാലെസ് പുറത്തേക്കു നടന്നു. അതോടെ ഗോവ പത്തുപേരായി. 84-ാം മിനിറ്റിൽ ഗോളിലേക്ക് മുന്നേറുകയായിരുന്ന രാഹുലിനെ ഗോവൻ ഗോളി നവീൻ കുമാർ ബോക്സിനു പുറത്തെത്തി ഫൗൾ ചെയ്തെങ്കിലും റഫറി അനങ്ങിയില്ല. പന്ത് അപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും പ്യൂട്ടിയയുടെ ശ്രമം ഗോളിൽനിന്ന് അകന്നു.13 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കുയർന്നു. 20 പോയിന്റുള്ള ഗോവ മൂന്നാമതാണ്.