ഏപ്രിൽ-മേയ് മാസങ്ങളിലായാണ് ഇക്കുറി ഐപിഎൽ നടത്തുക. കോവിഡ്-19 ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റിന് എന്തെങ്കിലും ഭീഷണി നേരിട്ടാൽ കഴിഞ്ഞ വർഷത്തെപോലെ യുഎഇയിലേക്ക് ഐപിഎൽ പറിച്ചു നടും. അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിലൂടെ ആഭ്യന്തര മത്സരം ആരംഭിച്ചതിന്റെ ആത്മവിശ്വാസം ബിസിസിഐക്കുണ്ട്. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനവും ഐപിഎൽ കടൽകടക്കാതിരിക്കാനുള്ള സൂചനയാണ്. കഴിഞ്ഞ സീസണിൽ യുഎഇയിൽവച്ചുനടന്ന ഐപിഎലിന്റെ ഉദ്ഘാടന മത്സരം 20 കോടി ആളുകളാണ് ടെലിവിഷനിലൂടെ കണ്ടത്, സർവകാല റിക്കാർഡാണിത്.
അവധി വ്യാപാരം സജീവം
രാജസ്ഥാൻ റോയൽസിന്റെ റോബിൻ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള ഏറ്റവും ശ്രദ്ധേയ അവധി വ്യാപാരം. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഉത്തപ്പയെ സ്വന്തമാക്കാൻ മുടക്കിയ (മൂന്ന് കോടി രൂപ) തുകയ്ക്കാണ് ചെന്നൈ അദ്ദേഹത്തെ തട്ടകത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.
ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, ഡൽഹി ക്യാപ്പിറ്റൽസിൽനിന്ന് ഓൾ റൗണ്ടർമാരായ ഡാനിയേൽ സാംസിനെയും ഹർഷൽ പട്ടേലിനെയും ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കി.