അസാമാന്യ പോരാട്ടമാണ് ടീം ഇന്ത്യ ഇതുവരെ കാഴ്ചവച്ചത്. ജയത്തിനുമപ്പുറമുള്ള ഒരു സമനിലയാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. ഇന്ന് പിടിച്ചുനിന്നാൽ ഇന്ത്യക്ക് സമനില നേടാം. അതോടെ ബോർഡർ ഗാവസ്കർ ട്രോഫി 1-1 സമനിലയോടെ ഇന്ത്യ നിലനിർത്തും. നാലാംദിനം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294ൽ ചുരുട്ടിക്കെട്ടിയ ഇന്ത്യ 328 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയിരുന്നു. 1.5 ഓവർ മാത്രമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് നടന്നത്. മഴയെത്തുടർന്ന് ഇന്നലെ മത്സരം നിർത്തിവയ്ക്കുന്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് എടുത്തു. ഇന്ത്യക്ക് ജയിക്കാൻ 324 റണ്‍സുകൂടി വേണം. രോഹിത് ശർമയും (4) ശുഭ്മാൻ ഗില്ലും (0) ക്രീസിലുണ്ട്.
ബ്രേക്ക് ദ റിക്കാർഡ്
ഗാബ ഓസ്ട്രേലിയയുടെ ഭാഗ്യമൈതാനമാണ്. 1988ൽ വെസ്റ്റ് ഇൻഡീസിനോടു പരാജയപ്പെട്ടശേഷം ഗാബയിൽ ഓസീസ് തോൽവി അറിഞ്ഞിട്ടില്ല. 2013നു ശേഷം തുടർച്ചയായി ഏഴ് ജയവും ഓസ്ട്രേലിയയ്ക്ക് അവകാശപ്പെട്ടത്. ഗാബയിൽ ഇന്ത്യ ഇന്ന് സമനില നേടിയാലും ചരിത്രം പിറക്കും. കാരണം, ഗാബ മൈതാനത്ത് ഇന്ത്യക്ക് ചരിത്രത്തിൽ ഇതുവരെ നേടാനായത് ഒരു സമനില മാത്രം, 2003-04ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ.
പരിക്കേറ്റ് ഓസീസ്
പരിക്ക് എന്നു കേൾക്കുന്പോൾ ഇന്ത്യൻ ടീമിന് ഒരുപക്ഷേ ചുണ്ടിൽ ചിരി വിരിയും. കാരണം, പരിക്കിനെത്തുടർന്ന് മുൻനിരക്കാരൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. എന്നാൽ, ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ പരിക്കിന്റെ പേടി തട്ടിയിട്ടുണ്ട്. കാരണം, പേസർമാരായ മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമ്മിൻസിനും പരിക്കേറ്റു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ആദ്യ ഓവർ എറിഞ്ഞശേഷം സ്റ്റാർക്ക് പേശിവലിവിനെത്തുടർന്ന് ബുദ്ധിമുട്ടിയിരുന്നു. ലോക ഒന്നാം നന്പർ ബൗളറായ പാറ്റ് കമ്മിൻസ് ഇന്നലെ ഫീൽഡിംഗിന് ഇറങ്ങിയില്ല. രണ്ടാം ഇന്നിംഗ്സിനിടെ മുഹമ്മദ് സിറാജിന്റെ പന്ത് കൊണ്ട് കമ്മിൻസിന്റെ കൈക്ക് പരിക്കേറ്റിരുന്നു.
പിതാവിന്റെ സ്വപ്നം സഫലമാക്കുന്ന മിയ ഭായ്
മിയ ഭായ്... ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ സഹതാരങ്ങൾ വിളിക്കുന്ന പേര്. 2020 ഐപിഎലിനിടെ വിരാട് കോഹ്ലിയുടെ ജന്മദിനാഘോഷത്തിനിടെ സിറാജ് നടത്തിയ മിയ ഭായ് ഡാൻസ് വൈറലായിരുന്നു. ആ ഡാൻസിനു പിന്നാലെയാണ് സിറാജിന് മിയ (സർ) ഭായ് (സഹോദരൻ) എന്ന പേര് ലഭിച്ചത്. ഹൈദരാബാദുകാരനായ റുഹാർ അർഷാദ് എന്ന പതിനെട്ടുകാരൻ റാപ്പറിന്റേതാണ് മിയ ഭായ്... എന്നു തുടങ്ങുന്ന ഗാനം.
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി മികവ് തെളിയിച്ചതിനു പിന്നാലെ സിറാജിന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംലഭിച്ചു. ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീം എത്തിയതിനു പിന്നാലെ സിറാജിന്റെ പിതാവ് അന്തരിച്ചു. നാട്ടിലേക്കു മടങ്ങാതെ ഇന്ത്യൻ ടീമിനൊപ്പം തുടരാനും പിതാവിന്റെ ചിരകാലാഭിലാഷം സഫലമാക്കാനുമായിരുന്നു സിറാജിന്റെ തീരുമാനം. മകന്റെ പ്രകടനം ആകാശങ്ങളിലിരുന്ന് ആ പിതാവ് കാണുന്നുണ്ടാകും, ഇന്നലെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയശേഷം സിറാജ് ഇരു കൈകളും ആകാശത്തേക്കുയർത്തി പിതാവിനെ സ്മരിച്ചിരുന്നു.
സിറാജ്, ഷാർദുൾ
73 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജും 61 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ഷാർദുൾ ഠാക്കൂറുമാണ് ഓസ്ട്രേലിയൻ രണ്ടാം ഇന്നിംഗ്സ് 300 കടക്കാൻ അനുവദിക്കാതിരുന്നത്. ഗാബയിൽ അഞ്ചോ അതിൽ അധികമോ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത് ഇന്ത്യൻ ബൗളർ എന്ന നേട്ടവും സിറാജ് സ്വന്തമാക്കി. 2003ൽ സഹീർ ഖാൻ ആണ് ഗാബയിൽ അവസാനമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഗാർഡ് ഓഫ് ഓണർ നൽകിയാണ് സിറാജിനെ സഹതാരങ്ങൾ പവലിയനിലേക്ക് സ്വീകരിച്ചത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനുശേഷം മൈതാനം വിട്ടപ്പോൾ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നു നയിച്ചതും സിറാജ് ആയിരുന്നു. ഓസ്ട്രേലിയയിൽ അരങ്ങേറ്റ പരന്പരയിൽ ഇന്ത്യക്കായി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന റിക്കാർഡും മുഹമ്മദ് സിറാജ് സ്വന്തമാക്കി. ജവഗൽ ശ്രീനാഥിനെയാണ് (1991-91ൽ 10 വിക്കറ്റ്) സിറാജ് മറികടന്നത്.
55 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസീസ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. ടെസ്റ്റിൽ വേഗത്തിൽ 7500 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും സ്മിത്ത് സ്വന്തമാക്കി. 139 ഇന്നിംഗ്സിൽനിന്നാണ് സ്മിത്ത് 7500 റണ്‍സ് തികച്ചത്. 144 ഇന്നിംഗ്സിൽനിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ് എന്നിവരെയാണ് സ്മിത്ത് മറികടന്നത്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 369. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 336. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഹാരിസ് സി പന്ത് ബി ഠാക്കൂർ 38, വാർണർ എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 48, ലബൂഷെയ്ൻ സി രോഹിത് ബി സിറാജ് 25, സ്മിത്ത് സി രഹാനെ ബി സിറാജ് 55, വേഡ് സി പന്ത് ബി സിറാജ് 0, ഗ്രീൻ സി രോഹിത് ബി ഠാക്കൂർ 37, പെയ്ൻ സി പന്ത് ബി ഠാക്കൂർ 27, കമ്മിൻസ് നോട്ടൗട്ട് 28, സ്റ്റാർക്ക് സി സൈനി ബി സിറാജ് 1, ലിയോണ്‍ സി മായങ്ക് ബി ഠാക്കൂർ 13, ഹെയ്സൽവുഡ് സി ഠാക്കൂർ ബി സിറാജ് 9, എക്സ്ട്രാസ് 13, ആകെ 75.5 ഓവറിൽ 294.
വിക്കറ്റ് വീഴ്ച: 1-89, 2-91, 3-123, 4-123, 5-196, 6-227, 7-242, 8-247, 9-274, 10-294.
ബൗളിംഗ്: സിറാജ് 19.5-5-73-5, നടരാജൻ 14-4-41-0, വാഷിംഗ്ടണ്‍ സുന്ദർ 18-1-80-1, ഠാക്കൂർ 19-2-61-4, സൈനി 5-1-32-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രോഹിത് നോട്ടൗട്ട് 4, ഗിൽ നോട്ടൗട്ട് 0, ആകെ 1.5 ഓവറിൽ 4.
ബൗളിംഗ്: സ്റ്റാർക്ക് 1-0-4-0, ഹെയ്സൽവുഡ് 0.5-0-0-0.