മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, ഇഷാന്ത് ശർമ എന്നിവരുടെ വന്പുമായെത്തിയ ഡൽഹിയെ ആറു പന്ത് ബാക്കിനിൽക്കേ കേരളം ആറു വിക്കറ്റിനു കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി അടിച്ചുകൂട്ടിയത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റണ്‍സ്. കൂറ്റൻ ലക്ഷ്യംകണ്ട് കണ്ണുതള്ളാതിരുന്ന കേരളം തകർത്തടിച്ചപ്പോൾ 19 ഓവറിൽ 218 റണ്‍സോടെ ജയം സ്വന്തം. അതോടെ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് ചരിത്രത്തിൽ ഒരു ടീം ചേസ് ചെയ്യുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കേരളം കുറിച്ചു. വീരോചിത ബാറ്റിംഗുമായി റോബിൻ ഉത്തപ്പയും (54 പന്തിൽ എട്ട് സിക്സും മൂന്നു ഫോറും അടക്കം 91) വിഷ്ണു വിനോദും (38 പന്തിൽ അഞ്ച് സിക്സും മൂന്നു ഫോറും ഉൾപ്പെടെ 71 നോട്ടൗട്ട്) കേരളത്തെ വിജയതീരത്ത് എത്തിച്ചു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം കൂറ്റൻ ലക്ഷ്യം ചേസ് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ മുന്നോട്ടുവച്ച 197 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നിരുന്നു. ഇതോടെ എലൈറ്റ് ഗ്രൂപ്പ് ഇയിൽ പോണ്ടിച്ചേരിയും മുംബൈയും ഡൽഹിയും കടന്ന കേരള എക്സ്പ്രസ് മിന്നൽ വേഗത്തിൽ പാഞ്ഞു. ഗ്രൂപ്പിൽ കേരളം ഒന്നാം സ്ഥാനത്തെത്തി. നാളെ ആന്ധ്രയ്ക്കെതിരേയാണു കേരളത്തിന്റെ അടുത്ത മത്സരം.
ധവാൻ, ലളിത്...
ടോസ് ജയിച്ച കേരള ക്യാപ്റ്റൻ സഞ്ജു വി. സാംസണ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 48 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 77 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനും 25 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറും അടക്കം 52 റണ്‍സുമായി പുറത്താകാതെനിന്ന ലളിത് യാദവും ചേർന്ന് ഡൽഹിയെ 212ൽ എത്തിച്ചു. ഹിമ്മത് സിംഗ് (15 പന്തിൽ 26), അനുജ് റാവത്ത് (10 പന്തിൽ 27 നോട്ടൗട്ട്) എന്നിവരും ഡൽഹിക്കായി തിളങ്ങി. കേരളത്തിനായി എസ്. ശ്രീശാന്ത് നാല് ഓവറിൽ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഉത്തപ്പ, വിഷ്ണു...
മുംബൈക്കെതിരേ സെഞ്ചുറിയുമായി കേരളത്തെ ജയത്തിലെത്തിച്ച മുഹമ്മദ് അസ്ഹറുദ്ദീൻ, ഇഷാന്ത് ശർമ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറിൽ പൂജ്യത്തിനു പുറത്തായി. നേരിട്ട ആദ്യ പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ മടക്കം. സ്കോർ 30ൽ നിൽക്കുന്പോൾ സഞ്ജുവും (10 പന്തിൽ 16) മടങ്ങി. സച്ചിൻ ബേബി (11 പന്തിൽ 22) ലളിത് യാദവിനു റിട്ടേണ്‍ ക്യാച്ച് നൽകി പുറത്താകുന്പോൾ കേരള സ്കോർ 7.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71. തുടർന്ന് റോബിൻ ഉത്തപ്പ - വിഷ്ണു വിനോദ് കൂട്ടുകെട്ട് ക്രീസിൽ ഉറച്ചു. നാലാം വിക്കറ്റിൽ ഇരുവരും 64 പന്തിൽനിന്ന് 132 റണ്‍സ് അടിച്ചുകൂട്ടി. 17.5-ാം ഓവറിൽ സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് അകലെ ഉത്തപ്പ പുറത്താകുന്പോഴേക്കും കേരളം വിജയ ട്രാക്കിൽ എത്തിയിരുന്നു. മൂന്ന് പന്തിൽ 10 റണ്‍സുമായി സൽമാൻ നിസാർ, വിഷ്ണുവിനൊപ്പം പുറത്താകാതെനിന്നു. ഇഷാന്ത് ശർമ എറിഞ്ഞ 19-ാം ഓവറിന്റെ അവസാന രണ്ട് പന്തിൽ ഫോറും സിക്സും പറത്തി സൽമാൻ നിസാറാണു വിജയ റണ്‍ കുറിച്ചത്.
ഉയർന്ന ചേസിംഗ് (മുഷ്താഖ്)
213 കേരളം x ഡൽഹി 2021
211 ഡൽഹി x റെയിൽവേസ് 2016
211 ഛത്തിസ്ഗഡ് x ഹരിയാന 2019
സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിന് ആറ് വിക്കറ്റ് ജയം
11:54 PM Jan 15, 2021 | Deepika.com