കാസർഗോഡ്: “വാഹ് അസ്ഹറുദ്ദീൻ, ഗംഭീരം! മുംബൈ പോലൊരു ടീമിനെതിരേ ഇത്തരമൊരു ഇന്നിംഗ്സ് ഒട്ടും എളുപ്പമല്ല. എന്നാൽ 54 പന്തിൽ 137 റൺസ് എന്നത് നീ അനായാസം നേടി. നിന്റെ പ്രകടനം ഞാൻ നന്നായി ആസ്വദിച്ചു”- അഭിനന്ദനവുമായെത്തിയത് സാക്ഷാൽ വീരേന്ദർ സേവാഗ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്തരായ മുംബൈയെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ 11 സിക്സറും ഒന്പതു ഫോറും അടങ്ങിയ വെടിക്കെട്ട് ഇന്നിംഗ്സ് കാസർഗോഡ് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീനെ ഒറ്റരാത്രികൊണ്ട് സൂപ്പർ താരമാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറിയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു താരോദയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയത് 197 എന്ന പടുകൂറ്റൻ വിജയലക്ഷ്യം. ദേശീയടീമിൽ കളിച്ചിട്ടുള്ള ധവാൽ കുൽക്കർണി, ശിവം ദുബെ, ഐപിഎൽ താരങ്ങളായ തുഷാർ ദേശ്പാണ്ഡെ, സിദ്ധേഷ് ലാഡ് എന്നിവരുൾപ്പെടുന്ന മുംബൈയുടെ കരുത്തുറ്റ ബൗളിംഗ് നിരയ്ക്കെതിരേ ഈ ലക്ഷ്യം അസാധ്യമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അസ്ഹറുദ്ദീൻ ആദ്യ പന്തുമുതൽ ബൗളർമാരെ കടന്നാക്രമിച്ചു. നേരിട്ട ആദ്യ പന്തിൽത്തന്നെ ധവാൽ കുൽക്കർണിയെ ബൗണ്ടറിയും തുഷാർ ദേശ്പാണ്ഡെയെ സിക്സറും പായിച്ചു. തുഷാറിന്റെ ആറാം ഓവറിൽ രണ്ടു സിക്സറും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 21 റൺസാണ് അസ്ഹറുദ്ദീൻ അടിച്ചെടുത്തത്. 20 പന്തിൽ അർധസെഞ്ചുറി നേടി; 37-ാം പന്തിൽ സെഞ്ചുറിയും. പിഴവുകളേതുമില്ലാത്ത ഇന്നിംഗ്സായിരുന്നു ഈ ഇരുപത്താറുകാരന്റേത്.
അന്താരാഷ്ട്ര പരിചയമുള്ള റോബിൻ ഉത്തപ്പയെയും സഞ്ജു സാംസണെയും വീഴ്ത്താൻ കഴിഞ്ഞെങ്കിലും ആഭ്യന്തരമത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള അസ്ഹറുദ്ദീന്റെ മുന്നിൽ മുംബൈക്ക് ഉത്തരമില്ലായിരുന്നു. ഒടുവിൽ സിദ്ധേഷ് ലാഡിനെ സിക്സർ പറത്തി അസ്ഹറുദ്ദീൻ ടീമിന് വിജയം സമ്മാനിക്കുന്പോൾ 25 പന്തുകൾ പിന്നെയും ബാക്കിയായിരുന്നു.
അടിച്ചുപൊളിച്ച് റിക്കാർഡ് ബുക്കിലേക്ക്
സ്വപ്നതുല്യമായ ഇന്നിംഗ്സിന് പിന്നാലെ ഒരുപിടി റിക്കാർഡുകളും അസ്ഹറുദ്ദീനെ തേടിയെത്തി.
ഇന്ത്യൻ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി-20 സെഞ്ചുറിയെന്ന റിക്കാർഡ് ഇനി അസ്ഹറുദ്ദീനു സ്വന്തം. 2018-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽപ്രദേശിനെതിരേ 32 പന്തിൽ സെഞ്ചുറി നേടിയ ഡൽഹിയുടെ ഋഷഭ് പന്ത് ഒന്നാം സ്ഥാനത്തും 2015-ൽ ശ്രീലങ്കയ്ക്കെതിരേ 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ രണ്ടാംസ്ഥാനത്തുമാണുള്ളത്. 2010 ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിനുവേണ്ടി 37 പന്തിൽ സെഞ്ചുറി നേടിയ യൂസഫ് പഠാന്റെ റിക്കാർഡിനൊപ്പമാണ് കേരളത്തിന്റെ അസ്ഹർ.
മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. ഈ സീസണിൽ മണിപ്പൂരിനെതിരേ മേഘാലയയ്ക്കുവേണ്ടി 149 റൺസ് അടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റിക്കാർഡ്. ഈ ടൂർണമെന്റിൽ ഒരു മലയാളിതാരം ഇതാദ്യമായാണ് സെഞ്ചുറി നേടുന്നത്. 2012-13ൽ ഡൽഹിക്കെതിരേ രോഹൻ പ്രേം നേടിയ 92 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. മുംബൈക്കെതിരേ കേരളം ആദ്യമായാണ് ഏതെങ്കിലും ഒരു ഫോർമാറ്റിൽ വിജയിക്കുന്നത്.
ചെയ്സ് ചെയ്യുന്നതിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഈ മലയാളി സ്വന്തമാക്കിയത്. ലൂക്ക് വൈറ്റ് (153 നോട്ടൗട്ട്-2014ൽ), ക്രിസ് ഗെയ്ൽ (151 നോട്ടൗട്ട് -2015ൽ) എന്നിവർക്ക് പിന്നിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുമെത്തി അസ്ഹറുദ്ദീൻ.
അസ്ഹർ - ആരാധകനായ സഹോദരൻ സമ്മാനിച്ച പേര്
തളങ്കര കടവത്തെ പരേതനായ ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും എട്ട് ആൺമക്കളിൽ ഇളയവനായ അസ്ഹറുദ്ദീന് ക്രിക്കറ്റ് രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. സഹോദരന്മാരെല്ലാം ക്രിക്കറ്റ് കളിക്കും. അജ്മൽ എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായ സഹോദരൻ കമറുദ്ദീന്റെ നിർബന്ധപ്രകാരം പേരു മാറ്റുകയായിരുന്നു. പത്താം വയസിൽ തളങ്കര താസ് ക്ലബ്ബിൽ കളിച്ചുതുടങ്ങിയ അസ്ഹർ 11-ാം വയസിൽ അണ്ടർ-13 ജില്ലാ ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തെത്തി. അണ്ടർ-15 ടീമിന്റെയും നയിച്ചു. തുടർന്ന് കെസിഎ അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു.
ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയിലും പത്താം ക്ലാസിൽ മാന്നാനം സെന്റ് എഫ്രേംസ് അക്കാദമിയിലുമായിരുന്നു പരിശീലനം. കൊച്ചി തേവര സേക്രഡ് ഹാർട്ട് സ്കൂളിലും കോളജിലുമായി പ്ലസ്ടു, ഡിഗ്രി പഠനം. കെസിഎയുടെ കൊച്ചി അക്കാദമിയിലായിരുന്നു പരിശീലനം. അന്ന് കോച്ചായിരുന്ന ബിജുമോനാണ് പ്രഫഷണൽ താരമെന്നനിലയിൽ അസ്ഹറിനെ പാകപ്പെടുത്തിയത്.
2013-ൽ അണ്ടർ-19 കേരള ടീമിൽ ഇടം നേടി. രണ്ടുവർഷത്തിനുശേഷം അണ്ടർ-23 ടീമിലും സീനിയർ ടീമിലും ഇടംലഭിച്ചു. 2015 നവംബർ 14നു ഗോവയ്ക്കെതിരേ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അസ്ഹറുദ്ദീൻ ടീമിലെ സ്ഥിരാംഗമായി മാറി. 2019-ൽ മൊഹാലിയിൽ പഞ്ചാബിനെതിരേ സെഞ്ചുറി (112) അസ്ഹറിന്റെ കരിയറിലെ മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു.
168 പന്തിൽ 12 ബൗണ്ടറികളും രണ്ടു സിക്സറുകളും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ബാറ്റിംഗ് ദുഷ്കരമായിരുന്ന പിച്ചിൽ മൻപ്രീത് ഗോണി, സിദ്ധാർഥ് കൗൾ, മായങ്ക് മാർക്കണ്ഡെ എന്നിവരടങ്ങിയ ബൗളിംഗ് നിരയ്ക്കെതിരേയായിരുന്നു ഈ സെഞ്ചുറി നേട്ടം.
ഷൈബിൻ ജോസഫ്
തളങ്കരയിൽനിന്നൊരു തീക്കാറ്റ്
11:46 PM Jan 14, 2021 | Deepika.com