ഇന്ത്യ റണ്ണൗട്ട്!
ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 96 എന്ന നിലയിലായിരുന്നു മൂന്നാംദിനം ഇന്ത്യ ഇന്നലെ പുനരാരംഭിച്ചത്. ചേതേശ്വർ പൂജാര (50), അജിങ്ക്യ രഹാനെ (22), ഋഷഭ് പന്ത് (36), രവീന്ദ്ര ജഡേജ (28 നോട്ടൗട്ട്) എന്നിവർ പൊരുതിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ അതു മതിയായില്ല. ഹനുമ വിഹാരി (4) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. വിഹാരി, ആർ. അശ്വിൻ (10), ബുംറ (0) എന്നിവർ റണ്ണൗട്ടായതും ഇന്ത്യയുടെ ബാറ്റിംഗ് പിടിപ്പുകേട് വിളിച്ചോതി.
ഭൂലോക മുട്ടൽ!
അതേസമയം, തന്റേതായ രീതിയിലാണ് ബാറ്റ് ചലിപ്പിക്കുന്നതെന്ന വിശദീകരണം മത്സരശേഷം പൂജാര നടത്തി. പൂജാരയുടെ ഇന്നിംഗ്സിനെതിരേ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. പൂജാരയുടേത് ശരിയായ സമീപനമാണെന്ന് തോന്നുന്നില്ല. സ്കോറിംഗ് റേറ്റ് കൂട്ടുന്നതിൽ കുറച്ചുകൂടി താൽപര്യം കാണിക്കണം. കാരണം പൂജാരയുടെ കളി സഹതാരങ്ങളിൽ സമ്മർദം സൃഷ്ടിക്കുന്നതായി തോന്നുന്നു- ഇതായിരുന്നു പോണ്ടിംഗിന്റെ വിമർശനം.
ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയാണ് പൂജാര സിഡ്നിയിൽ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2018ൽ ജൊഹന്നസ്ബർഗിൽ 173 പന്തിൽ 50 തികച്ചതായിരുന്നു മുന്‍പത്തെ പൂജാരയുടെ ഭൂലോക മുട്ടൽ.