സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ റണ്ണൊഴുക്കണം. രണ്ടാം ദിനം അവസാന മണിക്കൂറിൽ റൺസ് നേടുന്നതിൽ ഇന്ത്യ മടികാണിച്ചു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 338ൽ അവസാനിപ്പിച്ചശേഷം ക്രീസിലെത്തിയ ഇന്ത്യ, രണ്ടാം ദിനം മത്സരം നിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കേ 242 റൺസ്കൂടി നേടിയാലേ ഇന്ത്യക്ക് ഓസീസ് സ്കോറിനൊപ്പമെത്താൻ സാധിക്കൂ. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (5) എന്നിവരാണ് ക്രീസിൽ.
ശുഭ്മാൻ ഗിൽ കന്നി അർധസെഞ്ചുറി നേടി. 101 പന്ത് നേരിട്ട ഗിൽ 50 റൺസ് എടുത്തു. പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടായ രോഹിത് ശർമ - ഗിൽ സഖ്യം 70 റൺസ് നേടിയശേഷമാണ് പിരിഞ്ഞത്. 26 റൺസ് എടുത്ത രോഹിത്തിനെ ജോഷ് ഹെയ്സൽവുഡ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 32.1 ഓവറിൽ ഗില്ലിനെ നഷ്ടപ്പെടുന്പോൾ ഇന്ത്യയുടെ സ്കോർ 85. തുടർന്ന് മത്സരം നടന്ന 12.5 ഓവറിൽ പൂജാരയും രഹാനെയും നേടിയത് 11 റൺസ് മാത്രമാണ്.
ജഡേജ വിജയം
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 67 റൺസുമായി മാർനസ് ലബൂഷെയ്നും 31 റൺസുമായി സ്റ്റീവ് സ്മിത്തുമായിരുന്നു ക്രീസിൽ. ലബൂഷെയ്ൻ 91ൽ നിൽക്കേ അദ്ദേഹത്തെ രവീന്ദ്ര ജഡേജ സ്ലിപ്പിൽ രഹാനെയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ 100 റൺസ് നീണ്ട ലബൂഷെയ്ൻ - സ്മിത്ത് കൂട്ടുകെട്ട് അതോടെ അവസാനിച്ചു. തുടർന്ന് മാത്യു വേഡ് (13), പാറ്റ് കമ്മിൻസ് (0), നഥാൻ ലിയോൺ (0) എന്നിവരെയും ജഡേജ മടക്കി. ഏറ്റവും ഒടുവിൽ നേരിട്ടുള്ള ത്രോയിലൂടെ ജഡേജ സ്റ്റീവ് സ്മിത്തിനെ (131) പുറത്താക്കിയതോടെ ഓസീസ് സ്കോർ 338ൽ നിശ്ചലം. 132 റൺസ് എടുക്കുന്നതിനിടെയാണ് ഓസീസിന് അവസാന എട്ട് വിക്കറ്റ് നഷ്ടപ്പെട്ടത്.
സ്മിത്ത് ലൗസ് ഇന്ത്യ
നേരിട്ട 201-ാം പന്തിലാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റിൽ ഓസീസ് താരത്തിന്റെ 27-ാം സെഞ്ചുറിക്ക് സിഡ്നി വേദിയായി. ഈ സെഞ്ചുറിയിലൂടെ മൂന്ന് റിക്കാർഡ് സ്മിത്ത് സ്വന്തമാക്കി. ഇന്ത്യക്കെതിരേ ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറി നേടുന്ന താരം, സജീവ ക്രിക്കറ്റിലുള്ളതിൽ ഏറ്റവും അധികം സെഞ്ചുറി, വേഗത്തിൽ 27 സെഞ്ചുറിയിൽ ലോകത്തിൽ രണ്ടാമത് എന്നീ റിക്കാർഡുകളാണ് സ്മിത്ത് സ്വന്തമാക്കിയത്.
ഇന്ത്യക്കെതിരേ സ്മിത്തിന്റെ എട്ടാം സെഞ്ചുറിയാണ്. 25 ഇന്നിംഗ്സിൽനിന്നാണ് ഈ നേട്ടം. വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളായ ഗാരി സോബേഴ്സ് (30 ഇന്നിംഗ്സിൽ 8 സെഞ്ചുറി), വിവ് റിച്ചാർഡ്സ് (41 ഇന്നിംഗ്സിൽ 8) ഓസീസ് മുൻതാരം റിക്കി പോണ്ടിംഗ് (51 ഇന്നിംഗ്സിൽ 8) എന്നിവർക്കൊപ്പമാണ് സ്മിത്ത് ഇപ്പോൾ.
നിലവിൽ ക്രിക്കറ്റ് കളത്തിലുള്ളതിൽ ഏറ്റവും അധികം സെഞ്ചുറിയുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് (27) ഒപ്പമെത്തി സ്മിത്ത്. ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, ഓസീസ് ഇതിഹാസം അലൻ ബോർഡർ എന്നിവർക്കും 27 സെഞ്ചുറി വീതമുണ്ട്.
വേഗത്തിൽ 27 ടെസ്റ്റ് സെഞ്ചുറി എന്ന റിക്കാർഡിൽ സ്മിത്ത്, ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരെ മറികടന്നു.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: പുകോവ്സ്കി എൽബിഡബ്ല്യു ബി സൈനി 62, വാർണർ സി പൂജാര ബി സിറാജ് 5, ലബൂഷെയ്ൻ സി രഹാനെ ബി ജഡേജ 91, സ്മിത്ത് റണ്ണൗട്ട് ജഡേജ 131, വേഡ് സി ബുംറ ബി ജഡേജ 13, ഗ്രീൻ എൽബിഡബ്ല്യു ബി ബുംറ 0, പെയ്ൻ ബി ബുംറ 1, കമ്മിൻസ് ബി ജഡേജ 0, സ്റ്റാർക്ക് സി ഗിൽ ബി സൈനി 24, ലിയോൺ എൽബിഡബ്ല്യു ബി ജഡേജ 0, ഹെയ്സൽവുഡ് നോട്ടൗട്ട് 1, എക്സ്ട്രാസ് 10, ആകെ 105.4 ഓവറിൽ 338. ബൗളിംഗ്: ബുംറ 25.4-7-66-2, സിറാജ് 25-4-67-1, അശ്വിൻ 24-1-74-0, സൈനി 13-0-65-2, ജഡേജ 18-3-62-4.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി & ബി ഹെയ്സൽവുഡ് 26, ഗിൽ സി ഗ്രീൻ ബി കമ്മിൻസ് 50, പൂജാര നോട്ടൗട്ട് 9, രഹാനെ നോട്ടൗട്ട് 5, എക്സ്ട്രാസ് 6, ആകെ 45 ഓവറിൽ 96/2. ബൗളിംഗ്: സ്റ്റാർക്ക് 7-4-19-0, ഹെയ്സൽവുഡ് 10-5-23-1, കമ്മിൻസ് 12-6-19-1, ലിയോൺ 16-7-35-0.
റൺ ഇന്ത്യ റൺ
01:02 AM Jan 09, 2021 | Deepika.com