വാഷിംഗ്ടൺ ഡിസി: യുഎസ് കാപ്പിറ്റോൾ കലാപത്തിൽ ലോകനേതാക്കളും നിരവധി രാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി. ലജ്ജാവഹമായ സംഭവങ്ങളാണ് യുഎസ് കോൺഗ്രസിൽ ഉണ്ടായത്. യുഎസ് ലോകം മുഴുവന്റെയും ജനാധിപത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇപ്പോൾ സമാധാനപരമായ അധികാരകൈമാറ്റമാണു വേണ്ടത്- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തു.
ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന കുറച്ചു പേരുടെ അക്രമം ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങൾ ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്. വാഷിംഗ്ടൺ അമേരിക്കയിലല്ലേ, അവിടെ എന്താണു സംഭവിച്ചത്- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
യുഎസ് കാപ്പിറ്റോളിലെ സംഭവങ്ങൾ ദുഃഖത്തിനു കാരണമായെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് പറഞ്ഞു. ജനാധിപത്യത്തിനു നേരേയുള്ള ആക്രമണമാണ് ഉണ്ടായതെന്ന് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് വാഷിംഗ്ടൺ ഡിസിയിലുണ്ടായത്. ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ ഫലം തീർച്ചയായും അംഗീകരിക്കണം-നാറ്റോ മേധാവി ജീൻ സ്റ്റോൾറ്റൻ ബർഗ് പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ ചൈനീസ് പൗരന്മാർ പാലിക്കണം, പൊതുസ്ഥലങ്ങളിൽ ഒത്തുചേരരുത്- ചൈനീസ് എംബിസി കാപ്പിറ്റോൾ സംഭവത്തിനുശേഷം വെബ്സൈറ്റിലൂടെ അറിയിച്ചു. അമേരിക്കയുടെ ആഭ്യന്തരകാര്യങ്ങളിൽനിന്ന് പൗരന്മാർ വിട്ടുനിൽക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും തുർക്കി എംബസി വെബ്സൈറ്റിലൂടെ അറിയിച്ചു.
വളരെ പരിതാപകരമായ സംഭവമാണ് യുഎസിൽ അരങ്ങേറിയതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് രാജ്യത്തെ എല്ലാവരുടെയും ധാരണ തകർന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വാഷിംഗ്ൺ ഡിസിയിലേത്. ബൈഡനെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തത് ട്രംപ് അംഗീകരിക്കണം -ഡച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.