കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ സൈനികരുൾപ്പെടെ 11 പേർ മരിച്ചു. താലിബാനുമായി സമാധാന നീക്കം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഫ്ഗാൻ പ്രതിനിധികൾ ഖത്തർ സന്ദർശിക്കുന്നതിനിടെയാണ് ഭീകരാക്രമണം. ദക്ഷിണ ഉറുസ്ഗാൻ പ്രവിശ്യയിൽ ചാവേർ സൈനികതാവളത്തിനു സമീപം കാർ ബോംബ് സ്ഫോടനം നടത്തി.
സ്ഫോടനത്തിൽ ആറ് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. തിറിൻ കോട്ട് സൈനികതാവളത്തിനു സമീപമാണ് സ്ഫോടനമുണ്ടായതെന്ന് പ്രവിശ്യാ ഡെപ്യൂട്ടി മേധാവി സ്ഥിരീകരിച്ചു. ലാഷ്കാർ ഗായ്ക്കു സമീപമുണ്ടായ വ്യോമാക്രമണത്തിൽ അഞ്ച് ഗ്രാമീണർ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.