ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകനായി മലയാളിയായ പി. രാധാകൃഷ്ണൻ നായരെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) നിയമിച്ചതായി എഎഫ്ഐ (അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ) അറിയിച്ചു. ചീഫ് കോച്ചായിരുന്ന ബഹാദൂർ സിംഗ് 25 വർഷത്തെ സേവനത്തിനുശേഷം ജൂലൈയിൽ രാജിവച്ചതിന്റെ ഒഴിവിലേക്കാണ് രാധാകൃഷ്ണൻ നായറിന്റെ വരവ്. ബഹാദൂർ സിംഗ് രാജിവച്ചതു മുതൽ ആക്ടിംഗ് ചീഫ് കോച്ചായിരുന്നു ഇദ്ദേഹം.
ആലപ്പുഴ ചേർത്തല സ്വദേശിയാണ് അറുപത്തിരണ്ടുകാരനായ രാധാകൃഷ്ണൻ നായർ. 1990ൽ ഒന്നാം റാങ്കോടെ എൻഐഎസ് ഡിപ്ലോമ നേടിയ രാധാകൃഷ്ണൻ നായർ വ്യോമസേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്പോർട്സ് കൗണ്‍സിലിലും ജോലി ചെയ്തു. 2013ൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ ഡപ്യൂട്ടി ചീഫ് കോച്ചായി. യുഎൻ പദ്ധതിയുടെ ഭാഗമായി സാൻ മരീനോ, സോളമൻ ദ്വീപുകൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംഗീകൃത സാങ്കേതിക വിദഗ്ധനായ രാധാകൃഷ്ണൻ നായർ, ലോക അത്ലറ്റിക്സ് ലെവൽ 5 പരിശീലകനാണ്. രാജ്യാന്തര ഒളിന്പിക് കമ്മിറ്റിയുടെ കോച്ചിംഗ് എൻറിച്ച്മെന്റ് പ്രോഗ്രാം സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ്.
ഏഷ്യൻ ഗെയിംസ് സ്വർണജേതാവായ ബഹാദൂറിന്റെ കരാർ പുതുക്കാൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) വിസമ്മതിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചത്.
രാധാകൃഷ്ണൻ നായർ ഇന്ത്യയുടെ മുഖ്യ പരിശീലകൻ
12:04 AM Dec 05, 2020 | Deepika.com