പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ രണ്ടാം ജയത്തിലൂടെ മുംബൈ സിറ്റി പോയിന്റ് പട്ടികയുടെ തലപ്പത്ത്. കോൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്നു ഗോളിന് മുംബൈ സിറ്റി കീഴടക്കി. മുംബൈക്കുവേണ്ടി ഇംഗ്ലീഷ് താരം ആദം ലേ ഫോണ്ഡ്രേ ഇരട്ട ഗോൾ നേടി. 20, 48 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ആദമിന്റെ ഗോൾ. ഹെർനാൻ സന്റാനയുടെ (58-ാം മിനിറ്റ്) വകയായിരുന്നു മൂന്നാം ഗോൾ.
60 ശതമാനം പന്തടക്കത്തോടെ കളം നിറഞ്ഞ മുംബൈ സിറ്റിക്കു മുന്നിൽ ഈസ്റ്റ് ബംഗാളിനു മറുപടിയില്ലായിരുന്നു. പ്ലേമേക്കറുടെ റോളിൽ മുംബൈയുടെ ഹ്യൂഗൊ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാൾ ചിത്രത്തിലേ ഇല്ലാതായി. ഹ്യൂഗോ ബൗമസ് ആയിരുന്നു ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.
മലയാളി താരം മുഹമ്മദ് ഇർഷാദ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടം നേടി. തുടക്കത്തിൽതന്നെ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയൽ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനു തിരിച്ചടിയായി.
20-ാം മിനിറ്റിൽ ആദ്യഗോൾ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാളിന്റെ ആത്മവിശ്വാസം കുറഞ്ഞു. പ്രതിരോധം ആടിയുലഞ്ഞു, മുന്നേറ്റനിര ചോദ്യചിഹ്നമായി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ആദം ലെ ഫോണ്ഡ്രേയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു റഫറി വിധിച്ച സ്പോട്ട് കിക്കിലൂടെയായിരുന്നു ഗോൾ. ഈ സീസണിൽ ഇതുവരെ ഗോൾ നേടാത്ത ഏക ടീമാണ് ഈസ്റ്റ് ബംഗാൾ.
ആദമിന്റെ സിറ്റി
11:45 PM Dec 01, 2020 | Deepika.com