ബംബോലിം: പ്രതീക്ഷയുടെ ഭാരവും പേറി കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിലെ ആദ്യ ജയം തേടി മൂന്നാം മത്സരത്തിന് ഇന്നിറങ്ങും. ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. രാത്രി 7.30നാണ് കിക്കോഫ്.
ആദ്യ മത്സരത്തിൽ പരാജയപ്പെടുകയും രണ്ടാം മത്സരത്തിൽ 2-0ന്റെ ലീഡ് നേടിയശേഷം സമനില വഴങ്ങുകയും ചെയ്ത ക്ഷീണത്തിലാണ് കിബു വികൂനയുടെ ബ്ലാസ്റ്റേഴ്സ്. യുവരക്തം നിറച്ച്, മുഖം മിനുക്കിയിറങ്ങിയിട്ടും മുൻ സീസണുകളിലെ നിർഭാഗ്യം വിട്ടൊഴിയാത്തതാണ് ബ്ലാസ്റ്റേഴ്സിനെ വിഷമ വൃത്തത്തിലാക്കുന്നത്.
സഹലും രാഹുലും
ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരങ്ങളായ സഹൽ അബ്ദുൾ സമദും കെ.പി. രഹുലും ഇന്ന് ഇറങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് മത്സരങ്ങളിലും രാഹുൽ പുറത്തായിരുന്നു. എടികെ മോഹൻ ബഗാനെതിരെ ആദ്യ മത്സരത്തിൽ കളിച്ച സഹലിനാകട്ടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ പരിക്ക് മൂലം ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിനെതിരേ ഇരുവരും കളിക്കാൻ സാധ്യതയുണ്ടെന്നാണ് പരിശീലകൻ വികൂന പറഞ്ഞത്.
ഇന്ന് രണ്ട് മത്സരം
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് രണ്ട് മത്സരങ്ങൾ അരങ്ങേറും. ആദ്യ മത്സരം ജംഷഡ്പുർ എഫ്സിയും ഒഡീഷ എഫ്സിയും തമ്മിലാണ്. ഒഡീഷ എഫ്സിയും ജംഷഡ്പുർ എഫ്സിയും ആദ്യ മത്സരത്തിൽ പരാജയം രുചിച്ചിരുന്നു. വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്. രണ്ടാം മത്സരം പതിവ് സമയമായ രാത്രി 7.30നാണ്.
ഗോവയിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ പറ്റൂ
12:18 AM Nov 29, 2020 | Deepika.com