ടെഹ്റാൻ: ഇറാന്റെ ആണവപദ്ധതികളുടെ ബുദ്ധികേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞൻ മൊഹ്സെൻ ഫഖ്രിസാദേഹ് തെരുവിൽ വെടിയേറ്റു മരിച്ചതിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറേനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി ആരോപിച്ചു. ഇതിന്റെ പേരിൽ തിടുക്കത്തിലുള്ള പ്രതികാരനടപടികൾ ഇറാനിൽനിന്ന് ഉണ്ടാവില്ലെന്നും ഉചിതസയമത്ത് തിരിച്ചടി നല്കുമെന്നും ടിവിയിൽ സംപ്രേഷണം ചെയ്ത കാബിനറ്റ് യോഗത്തിൽ റൂഹാനി പറഞ്ഞു.
വെള്ളിയാഴ്ച ടെഹ്റാനു കിഴക്കുള്ള അബ്സാർഡ് പട്ടണത്തിൽവച്ചാണ് ഫഖ്രിസാദേഹ് കൊല്ലപ്പെട്ടത്. സായുധ തീവ്രവാദികൾ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇറേനിയൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. ഫഖ്രിസാദേഹിന്റെ ബോഡിഗാർഡുകളും കൊലപാതകികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഫഖ്രിസാദേഹിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അക്രമികൾക്ക് എന്തു സംഭവിച്ചുവെന്നതിൽ വ്യക്തയില്ല.
ഫിസിക്സ് പ്രഫസറായിരുന്ന ഫഖ്രിസാദേഹ് ഇറേനിയൻ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും റെവലൂഷണറി ഗാർഡിലെ ബ്രിഗേഡിയർ ജനറലുമായിരുന്നു. അണ്വായുധം സ്വന്തമാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിക്കു നേതൃത്വം നല്കിയത് ഇദ്ദേഹമാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചിരുന്നു. കൊലപാതകത്തിൽ ഇസ്രയേലിനു പങ്കുണ്ടെന്നാണ് യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തത്.
യുഎസിൽ അധികാരകൈമാറ്റത്തിനു രണ്ടു മാസം ശേഷിക്കേയുണ്ടായ കൊലപാതകം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ പോകുന്ന ജോ ബൈഡൻ ഇറാനുമായി ചർച്ച നടത്തുമെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറി ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇറാൻ സംപുഷ്ട യുറേനിയത്തിന്റെ ഉത്പാദനം, കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിന്റെ 12 മടങ്ങായി വർധിപ്പിച്ചിട്ടുണ്ട്. ഇറാനെ പ്രകോപനത്തിലേക്കു തള്ളിവിടുകയായിരിക്കാം ഫഖ്രിസാദേഹിന്റെ വധത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ജനുവരിയിൽ ഇറേനിയൻ സൈനിക നേതാവ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടതു മുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വളരെ മോശമാണ്.
വെള്ളിയാഴ്ച ടെഹ്റാനു കിഴക്കുള്ള അബ്സാർഡ് പട്ടണത്തിൽവച്ചാണ് ഫഖ്രിസാദേഹ് കൊല്ലപ്പെട്ടത്. സായുധ തീവ്രവാദികൾ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇറേനിയൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. ഫഖ്രിസാദേഹിന്റെ ബോഡിഗാർഡുകളും കൊലപാതകികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഫഖ്രിസാദേഹിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അക്രമികൾക്ക് എന്തു സംഭവിച്ചുവെന്നതിൽ വ്യക്തയില്ല.
ഫിസിക്സ് പ്രഫസറായിരുന്ന ഫഖ്രിസാദേഹ് ഇറേനിയൻ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും റെവലൂഷണറി ഗാർഡിലെ ബ്രിഗേഡിയർ ജനറലുമായിരുന്നു. അണ്വായുധം സ്വന്തമാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിക്കു നേതൃത്വം നല്കിയത് ഇദ്ദേഹമാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചിരുന്നു. കൊലപാതകത്തിൽ ഇസ്രയേലിനു പങ്കുണ്ടെന്നാണ് യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തത്.
യുഎസിൽ അധികാരകൈമാറ്റത്തിനു രണ്ടു മാസം ശേഷിക്കേയുണ്ടായ കൊലപാതകം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ പോകുന്ന ജോ ബൈഡൻ ഇറാനുമായി ചർച്ച നടത്തുമെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറി ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇറാൻ സംപുഷ്ട യുറേനിയത്തിന്റെ ഉത്പാദനം, കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിന്റെ 12 മടങ്ങായി വർധിപ്പിച്ചിട്ടുണ്ട്. ഇറാനെ പ്രകോപനത്തിലേക്കു തള്ളിവിടുകയായിരിക്കാം ഫഖ്രിസാദേഹിന്റെ വധത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ജനുവരിയിൽ ഇറേനിയൻ സൈനിക നേതാവ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടതു മുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വളരെ മോശമാണ്.