ബുവാനോസ് ആരീസ്: ബുധനാഴ്ച അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ അമരത്വത്തിലേക്ക് മടങ്ങിയെങ്കിലും അർജന്റൈൻ തെരുവോരങ്ങളിൽ ദുഃഖത്തിന്റെ നിഴൽ പിൻവാങ്ങിയില്ല. രാജ്യം മൂന്നു ദിവസത്തെ ദുഃഖാചരണത്തിലാണ്. വ്യാഴാഴ്ച നടന്ന വിലാപയാത്രയ്ക്കിടെ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
അതിനിടെ, ഹൃദയാഘാതമുണ്ടായതിനു പിന്നാലെ മാറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതായി അദ്ദേഹത്തിന്റെ വക്കീലും ഏജന്റുമായ മത്യാസ് മോർല ആരോപിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ മാറഡോണ ബുവാനോസ് ആരീസിന്റെ പ്രാന്തത്തിലുള്ള കണ്ട്രി ക്ലബ് സാൻ ആന്ദ്രേസിലായിരുന്നു. അരമണിക്കൂറിലധികം താമസിച്ചാണ് ആംബുലൻസ് മാറഡോണയുടെ വാസസ്ഥലത്ത് എത്തിയതെന്നാണു മോർലയുടെ ആരോപണം. ഇതിനെതിരേ ക്രിമിനൽ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാറഡോണയുടെ മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത ജീവനക്കാരനെ, സംസ്കാരച്ചടങ്ങ് നടത്തിയ സ്ഥാപനം പിരിച്ചുവിട്ടു. മാറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ബുവാനോസ് ആരീസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിൽ വ്യാഴാഴ്ചയാണു ഡിയേഗോ മാറഡോണയുടെ (60) സംസ്കാരം നടന്നത്. 24 പേർ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, കാസ റൊസാഡ കൊട്ടാരത്തിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ ആയിരങ്ങൾ എത്തി. ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അർജന്റീനയുടെ 10-ാം നന്പർ ജഴ്സി പുതപ്പിച്ചാണ് മാറഡോണയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയത്. ബൊക്ക ജൂണിയേഴ്സ് ക്ലബ്ബിന്റെ പതാകയുമുണ്ടായിരുന്നു. വിലാപയാത്രയ്ക്കിടെ ഒഴുകിയെത്തിയ ആളുകളെ പിരിച്ചുവിടാൻ പോലീസിനു കണ്ണീർ വാതകവും ജലപീരങ്കിയും റബർ ബുള്ളറ്റും പ്രയോഗിക്കേണ്ടിവന്നു. മരണശേഷം തന്റെ ശരീരം എംബാം ചെയ്യണമെന്ന മാറഡോണയുടെ ആഗ്രഹം നടന്നില്ലെന്നതും അർജന്റീനയിൽ വാർത്തകളിൽ ഇടംപിടിച്ചു.
തേങ്ങലടങ്ങാതെ ലോകം... വിണ്ണിൽ നക്ഷത്രമായി മാറഡോണ
11:53 PM Nov 27, 2020 | Deepika.com