‘നിങ്ങൾക്ക് അയാളുടെ കുതിപ്പ് തടയാൻ സാധിക്കുന്നില്ലെങ്കിൽ, ചവിട്ടി വീഴ്ത്താൻ മടിക്കേണ്ട...’ അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരമുള്ള ഒരു കുറിയ മനുഷ്യനെ രണ്ട് പതിറ്റാണ്ടോളം ഫുട്ബോൾ കളത്തിൽ നേരിടാനുള്ള എതിരാളികളുടെ ഒരേയൊരു മാസ്റ്റർ പ്ലാൻ അതായിരുന്നു. ആ കുറിയ മനുഷ്യന്റെ പേര് ഡിയേഗോ അർമാൻഡോ മാറഡോണയെന്നും... 1983ൽ സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്കായി കളിക്കുന്പോൾ അത്ലറ്റിക്കോ ബിൽബാവോയുടെ അന്തോണി ഗോയികൊയുടെ ചവിട്ടേറ്റ് മാറഡോണയുടെ കാൽപ്പന്ത് ജീവിതം അവസാനിക്കേണ്ടതായിരുന്നു. ഭാഗ്യം തുണയായി.
മാറഡോണയ്ക്ക് കാറ്റുനിറച്ച തുകൽപന്തിനോടുള്ള പ്രണയം പോലെതന്നെയായിരുന്നു തിരിച്ചു പന്തിനും... എതിരാളികളോട് അകലം പാലിച്ച്, മാറഡോണയോട് ഒട്ടിച്ചേർന്ന്, ആ കുതിപ്പിനൊപ്പം കുതിച്ച്, ആജ്ഞാനുവർത്തിയായി വലയിൽ ചെന്നു വിശ്രമിക്കും... അതുകണ്ട് ലോകം ആർത്തിരന്പുന്പോൾ ആ മാന്ത്രികന്റെ കാലുകളിലേക്ക് ചെന്നൊട്ടാൻ വെന്പുകയാകും ജീവശ്വാസം തുകലിനുള്ളിൽ കൊണ്ടുനടക്കുന്ന പന്ത്... അതുകൊണ്ടാണ് മാന്ത്രികനെ വീഴ്ത്താതെ തങ്ങൾക്ക് കളത്തിൽ ജീവിതമില്ലെന്ന് എതിരാളികൾ ചിന്തിച്ചത്... 1982, 86, 90, 94 ലോകകപ്പുകളിലായി 152 ഫൗളിന് മാറഡോണ വിധേയനായി. 1966നുശേഷം ഇത്രയും ഫൗളിനു വിധേയനായ മറ്റൊരു താരമില്ല. എതിരാളികളുടെ ടാക്ലിംഗുകൾ അതിജീവിച്ച് 21 വർഷം നീണ്ട കളിജീവിതത്തിൽ ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളുമെല്ലാം സമ്മാനിച്ച മാറഡോണയെന്ന മാന്ത്രികൻ അരങ്ങൊഴിഞ്ഞു...
മാറഡോണയെന്ന പേര് കേരളക്കരയുടെ മിടിക്കുന്ന ഹൃദയതാളത്തോട് എന്നും ചേർന്നു നിൽക്കുന്നതാണ്. മാറഡോണയുടെ ഒറ്റയാൻ പോരാട്ടത്തിലൂടെ 1986 ഫിഫ ലോകകപ്പ് അർജന്റീന സ്വന്തമാക്കുന്നത് ഇങ്ങ് കേരളക്കരയിലുള്ളവരും ടെലിവിഷൻ സ്ക്രീനിലൂടെ സാക്ഷ്യംവഹിച്ചു. അങ്ങനെ ആ കുറിയ മനുഷ്യൻ മലയാളികളുടെ ഹൃദയത്തിലും ചേക്കേറി.
എന്തുകൊണ്ട് മാറഡോണ
മറ്റാർക്കും ചെയ്യാൻ സാധിക്കാത്തത് ഡിയേഗോയ്ക്കു സാധിക്കും. ഞാൻ ഒരു ഫുട്ബോൾകൊണ്ടു ചെയ്യുന്നതെല്ലാം അദ്ദേഹം ഒരു ഓറഞ്ച് കൊണ്ടുചെയ്യും- ഫ്രഞ്ച് ഇതിഹാസമായ മിഷേൽ പ്ലാറ്റീനി, മാറഡോണയുടെ പന്തിലുള്ള നിയന്ത്രണത്തെക്കുറിച്ച് പറഞ്ഞതാണിത്. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും പ്രതിഭാധനന്മാരിൽ പ്രധാനിയാക്കി മാറഡോണയെ വിശേഷിപ്പിക്കാൻ കാരണവും ഇതുതന്നെ.
പന്തിലുള്ള അസാധ്യമായ നിയന്ത്രണം, ഭാവനാ സന്പന്നത, പാസിംഗ്, ഡ്രിബ്ലിംഗ്, ബാലൻസ്, വേഗത, ഫ്രീകിക്കിലെ പ്രാഗൽഭ്യം, ഗോൾ ഷോട്ടിന്റെ കരുത്തും കൃത്യതയും... ഒരു ഫുട്ബോൾ കളിക്കാരനുവേണ്ട എല്ലാം കൃത്യമായ അളവിൽ സമന്വയിപ്പിച്ച് ദൈവം 1.65 സെന്റി മീറ്ററിൽ രൂപപ്പെടുത്തിയ പ്രതിഭയായിരുന്നു മാറഡോണ.
ഉയരക്കുറവും മാറഡോണയുടെ കേളീശൈലി രൂപപ്പെടുത്താൻ കാരണമായി. ഉയരം കൂടിയ താരങ്ങളേക്കാൾ ഭൂഗുരുത്വാകർഷണക്കുറവ് കുറിയ കളിക്കാർക്കുണ്ട്. ആ ശാസ്ത്രീയത മാറഡോണയെന്ന ‘ക്ലാസിക് നന്പർ 10’ താരം 100 ശതമാനവും മുതലെടുത്തു. അങ്ങനെ ഭൂഗുരുത്വത്തെ കീഴ്പ്പെടുത്തി ചാഞ്ഞും ചെരിഞ്ഞും ഞൊടിയിടയിൽ വെട്ടിയൊഴിഞ്ഞും എതിർ പ്രതിരോധക്കാർക്കിടയിലൂടെ ചാട്ടുളിപോലെ മാറഡോണ പന്തുമായി കുതിച്ചു. തുരുതുരെ കാൽ പറിച്ചുവച്ച് ചടുലമായ ഓട്ടവും ഡ്രിബ്ലിംഗും കൊണ്ട് അഞ്ചും ആറും എതിരാളികളെ കബളിപ്പിച്ച് ഗോളടിക്കുന്ന മാറഡോണ അർജന്റീനയുടെ സ്വകാര്യ അഹങ്കാരമായി. കാരിരുന്പിന്റെ കരുത്തുള്ള കാലുകളും ശരീരവും ആ കുതിപ്പിൽ മാറഡോണയ്ക്ക് കുതിരശക്തിയേകി. ഡ്രിബ്ബിൾ ചെയ്യുന്പോൾ പന്ത് മാറഡോണയുടെ കാലുകളിൽ ഒട്ടിച്ചേർന്നിരുന്നു എന്നതായിരുന്നു യഥാർഥ മാന്ത്രികത.
ഡിയേഗോൾ!
ഫുട്ബോൾ ലോകത്തെ എക്കാലത്തെയും രണ്ട് മഹാദ്ഭുതങ്ങൾ സംഭവിച്ചത് 1986 ജൂണ് 22ന്. ഒന്ന് ദൈവത്തിന്റെ കൈ കൊണ്ട് നേടിയെന്നു വിശേഷിപ്പിക്കപ്പെട്ട നെഗറ്റീവ് ചുവയുള്ള ഗോൾ. രണ്ടാമത്തേത് നൂറ്റാണ്ടിന്റെ ഗോളായി ഇന്നും വാഴ്ത്തപ്പെടുന്നു. ഈ രണ്ട് ഗോളിന്റെയും 34-ാം വാർഷികത്തിൽ അതിന്റെ ഉടയോനായ മാറഡോണ ഓർമയായി.
ജനസാഗരങ്ങൾ ആർത്തിരന്പുന്ന ഗാലറികളിൽ ‘മെക്സിക്കൻ തിരമാലകൾ’ രൂപം കൊണ്ട 1986 ഫുട്ബോൾ മാമാങ്കം. ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തിനായി അർജന്റീനയും ഇംഗ്ലണ്ടും മൈതാനത്തിലേക്ക്. ഇംഗ്ലണ്ടിനെ നയിക്കുന്നത് അക്കാലത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളും മാറഡോണ മാറഡോണയേക്കാൾ 20 സെന്റി മീറ്റർ ഉയരക്കൂടുതലുള്ള പീറ്റർ ഷിൽട്ടൻ, അർജന്റീനയുടെ ക്യാപ്റ്റൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയും.
51-ാം മിനിറ്റിൽ അതു സംഭവിച്ചു, ദൈവത്തിന്റെ സ്പർശമുള്ള ഗോളെത്തി. മാറഡോണയുടെ കൈയിൽകൊണ്ട് പന്ത് വലയിൽ. റഫറി ആ കരസ്പർശം കണ്ടില്ല.
നാലു മിനിറ്റിനുശേഷം മറ്റൊരു അദ്ഭുതം. നൂറ്റാണ്ടിന്റെ ഗോൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാറഡോണ മാജിക് ഗോൾ 55-ാം മിനിറ്റിൽ പിറന്നു. 60 വാര പന്തുമായി ഒറ്റയ്ക്ക് മുന്നേറി 11 ടച്ചുകളിലൂടെ ആ ഗോൾ നേടാൻ മാറഡോണയ്ക്കുവേണ്ടി വന്നത് വെറും 10 സെക്കൻഡ് മാത്രം.
റേഡിയോയിൽ ആ നിമിഷങ്ങളുടെ തത്സമയ വിവരണം നൽകിക്കൊണ്ടിരുന്ന കളിപറച്ചിൽകാരന് പലപ്പോഴും വാക്കുകൾ കിട്ടിയില്ല. അയാൾ സന്തോഷംകൊണ്ട് കരയുകയായിരുന്നു. ‘വിരിഞ്ഞ നെഞ്ചുള്ള കോസ്മിക് പ്രതിഭാസം... ഏത് ഗ്രഹത്തിൽ നിന്നു വന്നാണ് അയാൾ കുറെ ഇംഗ്ലീഷുകാരെ പിന്നിലാക്കിയത് ’എന്നു പറയാൻ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ആ മാറഡോണ ഇനിയില്ല. ജീവിക്കുന്ന ഓർമകൾ ബാക്കിവച്ച് ആ 10-ാം നന്പർ ജഴ്സിക്കാരൻ ഭൂഗുരുത്വത്തിനും അപ്പുറത്തേക്ക് യാത്രയായി...
അനീഷ് ആലക്കോട്
ഭൂഗുരുത്വമില്ലാത്ത ചെറിയ വലിയ മനുഷ്യൻ!
01:45 AM Nov 27, 2020 | Deepika.com