പന്തുകളിയിൽ വശ്യതയും വിസ്മയവും ഒളിപ്പിച്ച ആ മഹാമാന്ത്രികൻ ഹൃദയങ്ങൾ കീഴടക്കി തിരിച്ചുപോയിരിക്കുന്നു. ശരീരഭാഷ കൊണ്ട് അനർഘ നിമിഷങ്ങൾ സൃഷ്ടിച്ച മാറഡോണയെന്ന പന്തുകളിക്കാരൻ ഇനി ജനമനസുകളിൽ. മൈതാനത്ത് ക്ഷണനേരം കൊണ്ടു അദ്ദേഹം തീർത്ത വിസ്മയങ്ങൾ ഇനി പുനഃസൃഷ്ടിക്കാനാകില്ല. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകളുറങ്ങുന്ന അർജന്റൈൻ തെരുവുകളിൽ നിന്നു ലോകത്തിന്റെ നെറുകെയിലേക്കു ഒറ്റ രാത്രി കൊണ്ടു ഷിഫ്റ്റ് ചെയ്തവനായിരുന്നില്ല മാറഡോണ.
പതിനാറു വയസു തികയുന്നതിനു ദിവസങ്ങൾ ബാക്കി നിൽക്കെ അർജന്റീനോസ് ജൂണിയേഴ്സിനു കളിച്ചാണ് പ്രഫഷണൽ ഫുട്ബോളിൽ ആ മനുഷ്യൻ വരവറിയിക്കുന്നത്. തുടർന്നു 1977-ൽ ഹംഗറിക്കെതിരെയായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം. 1978-ൽ ലോകകപ്പിൽ പ്രായക്കുറവിന്റെ പേരിൽ ഈതാരത്തെ ടീമിലേക്കു എടുത്തില്ലെന്നുകൂടി അറിയുക. 1979-ൽ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന ടീമിൽ കളിച്ച മാറഡോണ ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണപന്തിന് അവകാശിയായി.
അർജന്റീനോസ് ജൂണിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, ന്യൂവെൽസ് ഓൾഡ് ബോയ്സ് തുടങ്ങിയ ക്ലബ്ബുകൾക്കായി അഞ്ഞൂറിലേറെ മത്സരങ്ങളാണ് കളിച്ചത്. ഇതിലായി 312 ഗോളുകളും നേടിയിട്ടുണ്ട്. 1976 മുതൽ 1980വരെ അർജന്റീനോസ് ജൂണിയേഴ്സിനു വേണ്ടി 166 മത്സരങ്ങളാണ് മാറഡോണ കളിച്ചത്. ഇതിൽ 111 ഗോളുകളും നേടി. തുടർന്ന് 1981 മുതൽ ബൊക്ക ജൂണിയേഴ്സിലേക്കു മാറി. 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കാൻ മുഖ്യപങ്കുവഹിച്ചു. തുടർന്നു യൂറോപ്പിലേക്കു കടന്ന മാറഡോണ ബാഴ്സലോണയിലെത്തി. അവിടെയും വെന്നിക്കൊടി പാറിച്ച ഈ താരം 1983-ൽ കോപ ഡെൽ റേ കപ്പ് സ്വന്തമാക്കി. ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ തോൽപ്പിച്ചായിരുന്നു കിരീടം. ഇതോടൊപ്പം അത്ലറ്റിക്കോ ബിൽബാവോയെ കീഴടക്കി സ്പാനിഷ് സൂപ്പർ കപ്പും നേടി.
പിന്നീട് ഇറ്റലിയിലെ ഏറ്റവും വലിയ നഗരമായ നേപ്പിൾസിലേക്ക്. 1983- 84 സീസണിൽ ഒറ്റ പോയിന്റിനു തരംതാഴ്ത്തലിൽ നിന്നു രക്ഷപ്പെട്ട അവസ്ഥയിലാണ് നേപ്പിൾസ് ക്ലബ്ബായ നാപ്പോളി മാറഡോണയെ സ്വന്തമാക്കുന്നത്. 6.9 ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. ഒടുവിൽ 1986-87 സീസണിൽ നേപ്പിൾസിന്റെ സ്വപ്നം സഫലമായി. 75 വർഷം നീണ്ടകാത്തിരിപ്പിനൊടുവിൽ ലീഗ് കിരീടം ആദ്യമായി നാപ്പോളിയിലെത്തി. ആ വർഷം തന്നെ ഇറ്റാലിയൻ കപ്പും നേടി അവർ ഇരട്ടക്കിരീടത്തിലെത്തി. അടുത്ത സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തായെങ്കിലും യുവേഫ കപ്പിൽ നാപ്പോളി മുത്തമിട്ടു. ആദ്യമായി യൂറോപ്യൻ കിരീടവും മാറഡോണയുടെ സുവർണ ബൂട്ടുകൾ നേപ്പിൾസിലെത്തിച്ചു. 1989-90 സീസണിൽ ലീഗ് കിരീടം തിരിച്ചു പിടിക്കാനും അവർക്കായി. പക്ഷേ, 1990-ലെ ഇറ്റാലിയൻ ലോകകപ്പിൽ ചിത്രം മാറി.
സെമി ഫൈനൽ നേപ്പിൾസിലായിരുന്നു. ആവേശകരമായ മത്സരത്തിൽ ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചു. തുടർന്നു ഫൈനലിൽ ജർമനിയോടു വിവാദമായ ഒരു പെനാൽറ്റിയിൽ അർജന്റീന കിരീടം കൈവിട്ടതു ചരിത്രം. പക്ഷേ, അർജന്റീനയിൽ നിന്നേറ്റ തോൽവിക്ക് ഇറ്റാലിയൻ അധികൃതർ മാറഡോണയോടു പൊറുക്കാൻ തയാറായിരുന്നില്ല. കൊക്കെയ്ൻ ഉപയോഗിച്ചതിനു മാറഡോണയ്ക്കു 15 മാസം വിലക്കു വന്നു. അതോടെ മാറഡോണയുടെ നാപ്പോളി ജീവിതത്തിനു വിരാമമായി. ക്ലബ്ബിന്റെ തകർച്ചയും തുടങ്ങി.
പിന്നീട് അദ്ദേഹം 1992-ൽ സ്പെയിനിലെ സെവിയ്യയ്ക്കു വേണ്ടി കളിച്ചു. അടുത്തവർഷം ജൻമനാട്ടിലെത്തി അർജന്റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിനു കളിച്ചു. ഇതിനിടെ ലഹരിക്കടിമപ്പെട്ടതും മാറഡോണയുടെ ജീവിതത്തിന്റെ കറുത്തപാടുകളായി.
ലോകത്തെ കൊതിപ്പിച്ച ഒരുനിര താരങ്ങൾ അർജന്റീനയിൽ പിറവിയെടുത്തുവെങ്കിലും മാറഡോണയ്ക്കുശേഷം അർജന്റീന പഴയ അർജന്റീന ആയിട്ടില്ല.
വി. മനോജ്
ഓർമകളുടെ കുടമാറ്റം
01:45 AM Nov 27, 2020 | Deepika.com