കണ്ണൂര്‍: കണ്ണൂരിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ഫുട്ബോള്‍ മാന്ത്രികന് എത്തുമെന്ന വാര്‍ത്ത ആദ്യമൊന്നും ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ വാര്‍ത്തയ്ക്കു സ്ഥിരീകരണമായി. ഇതോടെ ആരാധകരുടെ ആവേശം അലതല്ലി. അവസാനം മാറഡോണ എത്തുന്ന തീയതി ഉറപ്പിച്ചതോടെ കണ്ണൂരിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുടെ ഒഴുക്കായി.
ഫുട്ബോൾ ആരാധകരാൽ നഗരത്തിലെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം നിറഞ്ഞ ദിനങ്ങൾ. താമസിക്കാന്‍ സ്ഥലം കിട്ടാത്തവർ തങ്ങളുടെ ഫുട്ബോള്‍ ഇതിഹാസത്തെ കാണാന്‍ നഗരത്തിലെ ഫുട്പാത്തുകളില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചു. മാറഡോണ താമസിക്കുന്ന ഹോട്ടലിന്റെ ചുറ്റുവട്ടത്തും ചിലര്‍ കിടന്നുറങ്ങി. ആരാധകര്‍ മാറഡോണ എന്നെഴുതിയ അര്‍ജന്റീനയുടെ ജഴ്സിക്കായി ഓടിനടന്ന ദിനങ്ങളായിരുന്നു അത്.
2012 ഒക്ടോബര്‍ 23,24 തീയതികളിലായിരുന്നു മാറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനം. ബോബി ചെമ്മണൂരിന്റെ ചെമ്മണൂർ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനവും പരസ്യചിത്രത്തിന്റെ ചിത്രീകരണവുമായിരുന്നു വരവിന്റെ ഉദ്ദേശ്യം. ഒരു ജ്വല്ലറിയുടെ പരസ്യപ്രചാരകനായിട്ടാണ് വന്നതെങ്കിലും ഒഴുകിയെത്തിയ ആരാധകരെ മാറഡോണ നിരാശപ്പെടുത്തിയില്ല.
കണ്ണൂരിലെ ഹോട്ടല്‍ ബ്ലൂ നൈലിലായിരുന്നു മാറഡോണയ്ക്ക് താമസമൊരുക്കിയിരുന്നത്. ഇതിഹാസത്തിനായി ഹോട്ടലിന്റെ മൂന്നാംനില പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സ്വീകരണം, ജ്വല്ലറി ഉദ്ഘാടനം, ഹോട്ടലില്‍ പരസ്യത്തിന്റെ ചിത്രീകരണം എന്നിവയായിരുന്നു മാറഡോണയുടെ കണ്ണൂരിലെ പരിപാടി.
വൈകുന്നേരമായിരുന്നു പരസ്യചിത്രീകരണത്തിന്റെ ഷൂട്ടിംഗ്. പ്രശസ്ത സംവിധായകന് സിബി മലയിലായിരുന്നു സംവിധായകന്. കേരളീയ വേഷത്തിലും പല വേഷങ്ങളിലും മാറഡോണ കാമറയ്ക്കു മുന്നിലെത്തി. പന്തുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങളായിരുന്നു ഏറെയും.
24 നായിരുന്നു ജനക്കൂട്ടത്തെ കാണാന്‍ മാറഡോണ എത്തിയത്. ഹെലികോപ്ടറില്‍ ജവഹര്‍ സ്റ്റേഡിയത്തിനടുത്ത് വന്നിറങ്ങിയ മാറഡോണയെ ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജില്‍ പന്തുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ മാറഡോണ കാണിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. മാറഡോണയ്ക്കൊപ്പം കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം. വിജയനുമുണ്ടായിരുന്നു. മാറഡോണയുടെ ഓരോ ചുവടുവയ്പിനും ആയിരങ്ങളുടെ ഹര്‍ഷാരവം മുഴങ്ങി. അരലക്ഷത്തിലേറെ പേരാണ് സ്റ്റേഡിയത്തില്‍ കടുത്ത വെയിലും ചൂടും അവഗണിച്ച് തടിച്ചുകൂടിയത്.
ഒരേയൊരു തവണയാണ് മാറഡോണ കേരളത്തിലെത്തിയത്. അതിന് ആതിഥ്യം നല്കാന് കഴിഞ്ഞതാകട്ടെ കണ്ണൂരിനും. കേരളത്തിലെ ഫുട്ബോള്‍ പ്രേമികൾക്കും മാറഡോണയുടെ ആരാധകർക്കും എന്നെന്നും സ്മരിക്കാൻ പോന്നവയായിരുന്നു ആ ദിനങ്ങൾ.
റെനീഷ് മാത്യു
കേരളം മറക്കാത്ത ഒക്ടോബര്‍
01:45 AM Nov 27, 2020 | Deepika.com