അഞ്ചടി നാലിഞ്ചു മാത്രം ഉയരമുള്ള ഒരു കുറിയ മനുഷ്യൻ മൈതാനത്തു ഫുട്ബോൾകൊണ്ടു തീർക്കുന്ന മന്ത്രജാലം അദ്ഭുതമെന്നേ വിശേഷിപ്പിക്കാനാകൂ. സാധാരണ പരിശീലകർ ഉയരം കുറഞ്ഞ കളിക്കാരെ ഒഴിവാക്കാനാണു ശ്രമിക്കുക. കാരണം, ഫുട്ബോൾ കളിക്കാരനു വേണ്ട പല അനിവാര്യ ഘടകങ്ങളും അവർക്കു പറ്റില്ല എന്നതുതന്നെ. പക്ഷേ, മാറഡോണയുടെ കളിയെ നമുക്ക് അതിശയം എന്നേ പറയാനാകൂ. ജംപിംഗ് കപ്പാസിറ്റി, ഇച്ഛാശക്തി, മനോധൈര്യം, വേഗം, ഡാഷിംഗ്, ഫിനിഷിംഗ് എന്നിവ അത്ര ഉജ്വലമാണ്.
എതിർടീമിലെ പ്രതിരോധനിരയെ സമ്പൂർണമായി കബളിപ്പിക്കുന്ന ശരീരചലനങ്ങളും അസാമാന്യ ഡ്രിബ്ലിംഗ് പാടവവുമാണു മാറഡോണയെ ശരിക്കും ഇതിഹാസമെന്നു വിശേഷിപ്പിക്കാൻ കാരണം. 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാംഗോൾ ആ ലോകകപ്പിലെ ഏറ്റവും സുന്ദരമായ ഗോളായിരുന്നു. ആറു കളിക്കാരെ ഡ്രിബിൾ ചെയ്ത് 60 - 70 മീറ്റർ ഓടി ഗോളിയെയും കബളിപ്പിച്ചായിരുന്നു നൂറ്റാണ്ടിന്റെ ഗോളെന്ന ആ വിസ്മയ ഗോൾ.
ഞാൻ ആ കാലഘട്ടത്തിൽ കേരള പോലീസിന്റെ കോച്ചായിരുന്നു. അപ്പോഴും പിന്നീട് മോഹൻബഗാൻ, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ്, ഡെംപോ തുടങ്ങി നിരവധി ടീമുകളുടെ കോച്ചായിരുന്നപ്പോഴും ഈ ‘ഡിയേഗോ തന്ത്രം’ മറികടക്കുന്നതെങ്ങനെയെന്ന് എന്റെ കുട്ടികൾക്കു പറഞ്ഞുകൊടുക്കുമായിരുന്നു. ‘ഐസ് ഓണ് ദ ബോൾ’(കണ്ണുകളിൽ പന്തുമാത്രം) എന്ന സൂത്രംതന്നെ അങ്ങനെയാണ് ഉടലെടുത്തത്. ശരീരചലനങ്ങൾ ശ്രദ്ധിച്ചാൽ പ്രതിരോധക്കാരൻ കബളിപ്പിക്കപ്പെട്ടു കാഴ്ചക്കാരനാകുമെന്നതിന് ഉദാഹരണമായി കാണിക്കാറുള്ളതു മാറഡോണയുടെ ഡ്രിബ്ലിംഗാണ്.
കുറിയ പാസുകളുടെ സുന്ദരശൈലി അർജന്റീന ടീമിൽ കൊണ്ടുവന്നതിലും മാറഡോണയ്ക്കു വലിയ പങ്കുണ്ട്. ജർമനി കൊടികുത്തിവാണ ഒരു കാലഘട്ടത്തിലാണ് ആ കുത്തക തകർത്ത് ഈ കുഞ്ഞുമനുഷ്യൻ ലോകകിരീടം അർജന്റീനയ്ക്കുവേണ്ടി ഉയർത്തിയത്. കാലം എത്ര കഴിഞ്ഞാലും, ഫുട്ബോൾ ഉള്ളിടത്തോളംകാലം മാറഡോണയ്ക്കു മരണമില്ല...അതെ, ഇതിഹാസം തന്നെയാണ് അദ്ദേഹം - ചാത്തുണ്ണി പറഞ്ഞുനിർത്തി.