ന്യൂഡൽഹി: കോവിഡ് വാക്സിൻ തയാറായാൽ ഉടൻ 30 ദശലക്ഷം ആരോഗ്യ പ്രവർത്തകർ ഉൾപ്പെ ടെ 30 കോടി ആളുകൾക്ക്അടുത്ത ജൂലൈയിൽ ലഭ്യമാക്കാൻ സർക്കാർ പദ്ധതി. വാക്സിൻ തയാറായാൽ ഉടൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അനുമതി നൽകും.
അതിനുശേഷം മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും ഫലം വിലയിരുത്തിയ ശേഷം വിപണിയിൽ എത്തിക്കാനുള്ള അനുമതി നൽകും. ആദ്യഘട്ടത്തിൽ 30 ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിക്കഴിഞ്ഞാൽ അടുത്തതായി സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ മുൻഗണനാ ക്രമം അനുസരിച്ച് വിതരണം നടത്തുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരം. വാക്സിനേഷൻ നൽകുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റികൾ വിവിധ തലങ്ങളിൽ രൂപീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാക്സിൻ തയാറായിക്കഴിഞ്ഞാൽ സംഭരണത്തിനായി ശീതീകരണ ശൃംഖല ഒരുക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. മൈനസ് 20 മുതൽ 70 വരെ സെൽഷസിലാണ് മോഡേണ, ഫൈസർ വാക്സിനുകൾ സൂക്ഷിക്കേണ്ടത്.
ഇതിനായി രാജ്യത്തെ ഡയറി വ്യവസായ ശൃംഖലയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാലിനും പാൽ ഉത്പന്നങ്ങൾക്കും പുറമേ കന്നുകാലികളുടെ ബീജം സൂക്ഷിക്കുന്നതിനായി ഡയറി മേഖയിൽ മെച്ചപ്പെട്ട ശീതീകരണ സംവിധാനമുണ്ട്.