മൂന്നു തവണ ലോക്സഭയിൽ, അഞ്ചുവട്ടം രാജ്യസഭയിൽ
അഹമ്മദാബാദ്: ഗുജറാത്തിൽനിന്നു മൂന്നു തവണ ലോക്സഭാംഗമായ അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചു തവണ. 1976ൽ ഭാറൂച്ച് മുനിസിപ്പൽ കൗണ്‍സിലറായാണ് അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
1977ൽ ഭാറൂച്ചിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്പോൾ 27 വയസായിരുന്നു പട്ടേലിന്. 1980ലും 1984ലും ഭാറൂച്ചിൽ വിജയം ആവർത്തിച്ചു. ഗുജറാത്തിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അവസാന മുസ്ലിം ആണ് അദ്ദേഹം. ബിജെപി ഗുജറാത്തിൽ വൻ ശക്തിയായതോടെ1989, 1991 തെരഞ്ഞെടുപ്പുകളിൽ അഹമ്മദ് പട്ടേൽ തോറ്റു. 1991ലെ തോൽവിക്കുശേഷം അഹമ്മദ് പട്ടേൽ ലോക്സഭയിലേക്കു മത്സരിച്ചില്ല. 1993 മുതൽ അഞ്ചു തവണ അദ്ദേഹം രാജ്യസഭാംഗമായി.
എക്കാലവും ജനമനസുകളിൽ ഉണ്ടാകും: നരേന്ദ്ര മോദി
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗവാർത്ത ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം രാഷ്ട്രീയ രംഗത്തുപ്രവർത്തിച്ച പട്ടേൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അത് എക്കാലവും ജനമനസുകളിൽ ഉണ്ടാകും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സോണിയ ഗാന്ധി
കോണ്‍ഗ്രസ് പാർട്ടിക്കുവേണ്ടി ജീവിതം മുഴുവനും സമർപ്പിച്ച വ്യക്തിത്വമായിരുന്നു അഹമ്മദ് പട്ടേലിന്റേതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നഷ്ടമായത് പകരം വയ്ക്കാനാകാത്ത സുഹൃത്തിനെയാണെന്നും അനുശോചന സന്ദേശത്തിൽ സോണിയ പറഞ്ഞു.
ഡോ. മൻമോഹൻ സിംഗ്
കോണ്‍ഗ്രസ് പാർട്ടിയിലെ ഏറെ വിശ്വസ്തനായ നേതാവും അടുത്ത സുഹൃത്തുമായിരുന്നു അഹമ്മദ് പട്ടേലെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാർട്ടിക്കുണ്ടായിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി
കോണ്‍ഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേലെന്നു രാഹുൽ ഗാന്ധി അനുശോചിച്ചു. പാർട്ടി ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്പോഴും പാർട്ടിക്കൊപ്പം നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രിയങ്ക ഗാന്ധി വദ്ര
അവിശ്വസനീയമായ വിയോഗമാണ് അഹമ്മദ് പട്ടേലിന്റേതെന്നു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര അനുശോചിച്ചു.
കെ.സി. വേണുഗോപാൽ
പാർട്ടിക്കുണ്ടായ വലിയ തീരാനഷ്ടമാണ് അഹമ്മദ് പട്ടേലിന്റെ വിയോഗമെന്നു കെ.സി. വേണുഗോപാൽ. നിസ്വാർഥനും പാർട്ടിക്കുവേണ്ടി സ്വയം സമർപ്പിച്ചവനുമായിരുന്നു-അദ്ദേഹം അനുസ്മരിച്ചു.