പാരിസ്: അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങ് ഇടുന്നതെന്ന് ആക്ഷേപമുള്ള ആഗോള സുരക്ഷാ ബിൽ ഫ്രഞ്ച് പാർലമെന്റ് ചൊവ്വാഴ്ച രാത്രി പാസാക്കി. പുതിയ ബിൽ പ്രകാരം പോലീസുകാരുടെ ചിത്രങ്ങൾ ഓൺലൈനിൽ പ്രദർശിപ്പിക്കുന്നതിനു നിയന്ത്രണം വരും.
ഫ്രാൻസിൽ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെത്തുടർന്നാണ് പാർലമെന്റ് ബിൽ പാസാക്കിയത്. ബില്ലിലെ 24 അനുച്ഛേദനപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ മാനസികമായോ ശാരീരികമായോ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ, ഫോട്ടോ എന്നിവ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റിന്റെ പരിഗണനയിലുള്ള ബില്ലിനെതിരേ ഒരാഴ്ചയായി ഫ്രാൻസിൽ പ്രതിഷേധം നടക്കുന്നുണ്ട്.
ആഗോള സുരക്ഷാ ബില്ലിനെ 558 അംഗ പാർലമെന്റിൽ 388 പേർ അനുകൂലിച്ചു. 104 പേർ എതിർത്തു. 66 പേർ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. ജനുവരിൽ പാർലമെന്റിന്റെ ഉപരിസഭ ബിൽ പരിഗണിക്കും.
പ്രതിഷേധങ്ങൾ പൊതുജനങ്ങളെ അറിയിച്ചിരുന്ന സമൂഹമാധ്യമങ്ങളെ ബിൽ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സർക്കാർ വിമർശകർ പറഞ്ഞു. നിയമപാലകർക്കു നേരേയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നിയമംമൂലം സാധിക്കുമെന്നു മറുപക്ഷം വാദിക്കുന്നു. ബിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നു ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റസ് ട്വിറ്ററിലൂടെ അറിയിച്ചു. 24-ാം അനുച്ഛേദം ഭരണഘടനാ കോടതിയുടെ പരിഗണനയ്ക്കു വിടുമെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരെ അപകീർത്തിപ്പെടുത്തുന്ന ചിത്രം പ്രചരിപ്പിച്ചാൽ ഒരു വർഷം തടവോ 45,000 യൂറോ പിഴയോ പുതിയ ബിൽ പ്രകാരം ശിക്ഷ ലഭിക്കും.