ഇംഗ്ലീഷ് ക്ലബ് ചെൽസിയും സ്പാനിഷ് ക്ലബ് സെവിയ്യയും ചാന്പ്യൻസ് ലീഗ് എവേ പോരാട്ടങ്ങളിൽ ജയം സ്വന്തമാക്കി നോക്കൗട്ടിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഇയിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും 10 പോയിന്റ് വീതമാണുള്ളത്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ക്രാസ്നഡാറിനും റെൻസിനും ഒരു പോയിന്റ് വീതമേയുള്ളൂ.
ചെൽസി എവേ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ്ബായ റെൻസിനെ 2-1നു കീഴടക്കി. കല്ലം ഹഡ്സണ്‍ ഒഡോയ്, ഒലിവർ ഗിറെയ്റു എന്നിവരായിരുന്നു ചെൽസിക്കായി വലകുലുക്കിയത്. ആഴ്സണൽ, ചെൽസി എന്നിവയ്ക്കായി ചാന്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന നാലാമത് താരമെന്ന നേട്ടം ഗിറെയ്റു സ്വന്തമാക്കി. വില്യം ഗാല്ലസ്, സെസ് ഫാബ്രിഗസ്, നിക്കോളാസ് അനെൽക്ക എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
റഷ്യൻ ക്ലബ്ബായ ക്രാസ്നഡാറിനെ 2-1നു കീഴടക്കി സെവിയ്യയും നോക്കൗട്ടിലേക്കു മുന്നേറി. ഇവാൻ റാക്കിറ്റിച്ചിന്റെ വകയായിരുന്നു സെവിയ്യയുടെ ആദ്യ ഗോൾ.
പത്തരമാറ്റ് ചെൽസി, സെവിയ്യ
10:53 PM Nov 25, 2020 | Deepika.com