പനാജി: ഐഎസ്എൽ ഫുട്ബോളിലെ മച്ചാന്മാരായ ചെന്നൈയിൻ എഫ്സിക്ക് വിജയത്തുടക്കം. ആദ്യ പകുതിയിൽത്തന്നെ മൂന്ന് ഗോൾ പിറന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ 2-1നാണ് ചെന്നൈയിൻ കീഴടക്കിയത്.
ആദ്യ ടച്ചിൽതന്നെ ഗോൾ പിറന്ന മത്സരമായിരുന്നു ഇന്നലത്തേത്. ഒന്നാം മിനിറ്റിൽ തന്നെ ജംഷഡ്പുരിന്റെ വല കുലുങ്ങി. മലയാളിയായ ടി.പി. രഹനേഷ് ആയിരുന്നു ജംഷഡ്പുരിന്റെ വല കാത്തത്. ഗ്വിനിയൻ താരമായ ഇസ്മയിൽ ഗോൺസാൽവസിന്റെ ക്രോസിൽ ഇന്ത്യൻ മധ്യനിര താരമായ അനിരുദ്ധ് ഥാപ്പ ജംഷഡ്പുരിന്റെ വല കുലുക്കി. 26-ാംമിനിറ്റിൽ ചെന്നൈയിനു ലഭിച്ച സ്പോട്ട് കിക്ക് വലയിലാക്കി ഇസ്മയിൽ ഗോൺസാൽവസ് ചെന്നൈയിന്റെ ലീഡ് 2-0 ആക്കി ഉയർത്തി. ജാകിചന്ദ് സിംഗിന്റെ പാസ് സ്വീകരിച്ച് ലിഥ്വാനിയൻ മുന്നേറ്റ നിരത്താരം നെർജ്യൂസ് വാൾസ്കിസിലൂടെ 37-ാം മിനിറ്റിൽ ജംഷഡ്പുർ ഒരു ഗോൾ മടക്കി.
ഗോളില്ലാ രണ്ടാം പകുതി
രണ്ടാം പകുതിയിൽ മുന്നേറ്റങ്ങൾ പലതുകണ്ടെങ്കിലും ഗോൾ അകന്നുനിന്നു. സമനിലയ്ക്കായി ജംഷഡ്പുർ കിണഞ്ഞുശ്രമിച്ചെങ്കിലും ചെന്നൈയിൻ വഴങ്ങാൻ കൂട്ടാക്കിയില്ല. അതോടെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈയിൻ എഫ്സി 2020-21 സീസൺ ജയത്തോടെ ആരംഭിച്ചു. ബ്രസീലിയൻ താരം റാഫേൽ ക്രിവെല്ലാറോയുടെ നേതൃത്വത്തിലാണ് ചെന്നൈയിൻ ഇറങ്ങിയത്. ജംഷഡ്പുർ ആകട്ടെ ഇംഗ്ലീഷുകാരനായ പീറ്റർ ഹാർട്ട്ലിയുടെ ക്യാപ്റ്റൻസിയിലും.
അല്പം കണക്ക്
57 ശതമാനം പന്തടക്കവുമായി ജംഷഡ്പുർ ആയിരുന്നു മുന്നിൽ. എന്നാൽ, ഗോളിലേക്ക് ലക്ഷ്യം വച്ചതിൽ (6-2) ചെന്നൈയിൻ മുന്നിട്ടുനിന്നു. 20 ഫൗളുകളാണ് ചെന്നൈയിൻ ചെയ്തത്. ഫലമായി രണ്ട് മഞ്ഞക്കാർഡും ലഭിച്ചു. ജംഷഡ്പുർ 11 ഫൗൾ ചെയ്തെങ്കിലും കാർഡ് കാണാൻ മാത്രം കാഠിന്യമില്ലായിരുന്നു അവയ്ക്ക്.
ഹാപ്പി മച്ചാൻസ്
11:15 PM Nov 24, 2020 | Deepika.com