റൊമേലു ലുകാക്കുവിന്റെ ഇരട്ടഗോൾ കരുത്തിൽ ഇന്റർ മിലാൻ 4-2ന് ടുറിനോയെ കീഴടക്കി. സസോളൊ, എഎസ് റോമ എന്നിവയും ജയം നേടി. ലീഗിൽ എട്ട് മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി എസി മിലാനാണ് ഒന്നാമത്. സസോളൊ (18), എഎസ് റോമ (17), യുവന്റസ് (16) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
അന്നൊരു നാൾ...
2010 ഒക്ടോബറിൽ നാപ്പോളിയെ സാൻ പൗലോയിൽ എസി മിലാൻ കീഴടക്കിയപ്പോഴും സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോൾ നേടിയിരുന്നു എന്നതാണു ശ്രദ്ധേയം. അന്ന് ബ്രസീൽ താരമായ റോബീഞ്ഞോയും ഇബ്രാഹിമോവിച്ചും വലകുലുക്കിയപ്പോൾ എസി മിലാന്റെ ജയം 2-1ന് ആയിരുന്നു. അർജന്റീനക്കാരനായ എസക്കിയേൽ ലാവേസിയായിരുന്നു നാപ്പോളിയുടെ ഗോൾനേട്ടക്കാരൻ.
മുപ്പത്താറുകാരനായ റോബീഞ്ഞോ 2010 മുതൽ 2015വരെ മിലാനിലുണ്ടായിരുന്നു. നിലവിൽ ബ്രസീൽ ക്ലബ്ബായ സാന്റോസിലാണ്. മുപ്പത്തഞ്ചുകാരനായ ലാവേസി 2019 നവംബറോടെ കളിക്കളം വിട്ടു. അതേസമയം, 2010 മുതൽ 12വരെ എസി മിലാനിൽ കളിച്ച ഇബ്രഹിമോവിച്ച് പിഎസ്ജിയിലും (2012-16) മാഞ്ചസ്റ്റർ യുണൈറ്റഡിലും (2016-18), ലോസ് ആഞ്ചലസ് ഗാലക്സിയിലും (2018-20) പന്തുതട്ടിയശേഷം 2020ൽ മിലാനിൽ തിരിച്ചെത്തി, അതും പ്രായത്തെ വെല്ലുന്ന സിനിമാ കഥാപാത്രമായ ബെഞ്ചമിൻ ബട്ടൻ സ്റ്റൈലിൽ.