ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഡബിൾ ഇംപാക്റ്റ്. റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ യുവന്റസ് 2-0ന് കാഗ്ലിയാരിയെ കീഴടക്കി. 38, 42 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.
ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും റൊണാൾഡോ ലക്ഷ്യംകണ്ടു. അഞ്ച് മത്സരങ്ങളിൽനിന്ന് എട്ട് ഗോളാണ്, മുപ്പത്തഞ്ചുകാരനായ താരത്തിന്റെ സന്പാദ്യം. ഇത്രയും ഗോൾ എസി മിലാന്റെ ഇബ്രാഹിമോവിച്ചിനും ഉണ്ട്. ഓരോ 41 മിനിറ്റിലും ഒരു ഗോൾ എന്ന രീതിയിലാണ് ഈ സീസണിൽ പോർച്ചുഗീസ് താരത്തിന്റെ പ്രകടനം. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും റൊണാൾഡോ വലകുലുക്കുന്നത് അദ്ദേഹത്തിന്റെ കരിയറിൽ രണ്ടാം തവണയാണ്. 2014-15ൽ റയൽ മാഡ്രിഡിലായിരുന്നപ്പോഴായിരുന്നു ആദ്യത്തേത്. 2018ൽ റയലിൽനിന്ന് യുവന്റസിലെത്തിയശേഷം റൊണാൾഡോ സീരി എയിൽ 60 ഗോൾ പൂർത്തിയാക്കി.
ലീഗിലെ മറ്റു മത്സരങ്ങളിൽ ലാസിയൊ 2-0ന് ക്രൊടോണിനെയും ബെനെവെന്റൊ 1-0ന് ഫിയൊറെന്റീനയെയും കീഴടക്കി. എട്ട് മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി യുവന്റസ് ലീഗിൽ രണ്ടാമതാണ്. 17 പോയിന്റുമായി എസി മിലാനാണ് ഒന്നാമത്.
ഡബിൾ ഇംപാക്റ്റ് ; റൊണാൾഡോ ഗോളിൽ യുവെ
11:32 PM Nov 22, 2020 | Deepika.com