സിഡ്നി: പിതാ വിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് നാട്ടിലേക്ക് മടങ്ങില്ല. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലിടം നേടിയ താരം ഓസ്ട്രേലിയയില്‍ തന്നെ തുടരും.
സിറാജിന്റെ അച്ഛന് മുഹമ്മദ് ഖൗസ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. സിറാജിന്റെ ക്രിക്കറ്റ് കരിയര്‍ ഉയരുന്നതിനു മുമ്പ് ഖൗസ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സിറാജ് ക്രിക്കറ്ററാകാനായി ഏറ്റവുമധികം ആഗ്രഹിച്ചത് മുഹമ്മദ് ഖൗസാണ്. തുച്ഛമായ വരുമാനത്തില്‍ നിന്നുപോലും മകന്റെ ആഗ്രഹങ്ങള്‍ക്കായി അദ്ദേഹം പ്രയത്നിച്ചിരുന്നു. ശ്വാസകോശ രോഗത്തെത്തുടര്‍ന്നായിരുന്നു ഖൗസിന്റെ മരണം.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുള്ള സിറാജ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തത്. ഡിസംബര്‍ 17 നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
സിറാജിന്റെ മനസിന്റെ കരുത്താണ് അദ്ദേഹത്തെ ടീമിനൊപ്പം തുടരാന്‍ പ്രേരിപ്പിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
സിറാജ് നാട്ടിലേക്കു മടങ്ങില്ല
11:57 PM Nov 21, 2020 | Deepika.com