ന്യൂഡൽഹി: കോൺഗ്രസിൽ വിയോജിപ്പ് പ്രകടിപ്പിച്ചവരെക്കൂടി ഉൾപ്പെടുത്തി സോണിയ ഗാന്ധി മൂന്നു സമിതികൾ രൂപീകരിച്ചു. ദേശീയ സുരക്ഷ, വിദേശകാര്യം, സാന്പത്തിക കാര്യ സമിതികളാണു രൂപീകരിച്ചത്. മുതിർന്ന നേതാവ് ഡോ. മൻമോഹൻ സിംഗിനെ മൂന്നു സമിതികളിലും ഉൾപ്പെടുത്തി.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡോക്ടർമാരുടെ ഉപദേശപ്രകാരം ഡൽഹി വിട്ട് ഗോവയിലേക്ക് പോകുന്നിനു തൊട്ടു മുൻപായാണ് സോണിയ പുതിയ സമിതികൾ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനുള്ളിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ശശി തരൂർ, ആനന്ദ് ശർമ, ഗുലാം നബി ആസാദ് എന്നിവരും പുതിയ സമിതികളിൽ അംഗങ്ങളായിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ വിമർശനം കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തുമെന്ന് മുൻ മന്ത്രി മല്ലികാർജുൻ ഖാർഗെ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. സോണിയ ഗാന്ധി പുതുതായി രൂപീകരിച്ച സാന്പത്തിക കാര്യ സമിതിയിൽ ഖാർഗെയും അംഗമാണ്.
കോൺഗ്രസിലെ പുതിയ സമിതികളും അംഗങ്ങളും
സാന്പത്തിക കാര്യ സമിതി
ഡോ. മൻമോഹൻ സിംഗ്, പി. ചിദംബരം, മല്ലികാർജുൻ ഖാർഗെ, ദിഗ്വിജയ് സിംഗ്, ജയറാം രമേശ് (കണ്‍വീനർ).
വിദേശകാര്യ സമിതി
ഡോ. മൻമോഹൻ സിംഗ്, ആനന്ദ് ശർമ, ശശി തരൂർ, സൽമാൻ ഖുർഷിദ് (കണ്‍വീനർ), സപ്തഗിരി ഉലാക.
ദേശീയ സുരക്ഷാ സമിതി
ഡോ. മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ്, വീരപ്പ മൊയ്ലി, വിൻസെന്റ് എച്ച്. പാല (കണ്‍വീനർ), വി. വൈത്തിലിംഗം
സെബി മാത്യു