ന്യൂഡൽഹി: തൊഴിൽ സ്ഥലങ്ങളുടെ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം, ജോലി സാഹചര്യങ്ങൾ എന്നിവ നിർണയിക്കുന്ന നിയമത്തിന്റെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. കരട് നിയമത്തിൻമേലുള്ള പരാതികളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. കരട് നിയമം വിജ്ഞാപനം ചെയ്ത തീയതിക്ക് 45 ദിവസത്തിനുള്ളിൽ ഇതു സമർപ്പിക്കണം
തുറമുഖങ്ങളിൽ ജോലിചെയ്യുന്നവർ, നിർമാണത്തൊഴിലാളികൾ, ഖനികളിൽ ജോലി ചെയ്യുന്നവർ, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ, കരാർ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ, ശബ്ദ ദൃശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, സെയിൽസ് പ്രൊമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കരട് നിയമത്തിലുണ്ട്.
നിയമം പ്രാബല്യത്തിൽ വന്ന് മൂന്നുമാസത്തിനുള്ളിൽ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാർക്ക്, നിർദിഷ്ട മാതൃകയിലുള്ള നിയമന ഉത്തരവ് നൽകണം. തുറമുഖങ്ങൾ വ്യവസായശാലകൾ ഖനികൾ നിർമാണമേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന, 45 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാർഷിക ആരോഗ്യപരിശോധന തൊഴിൽ ദാതാവ് നടത്തേണ്ടതാണ്.
അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള ചിലവ്, ടോൾ ഫ്രീ ഹെൽപ് ലൈൻ നന്പറും ഇറക്കണം. സ്ഥാപനങ്ങൾക്ക് സിംഗിൾ ഇലക്ട്രോണിക് രജിസ്ട്രേഷൻ, ലൈസൻസ്, വാർഷിക സമഗ്ര റിട്ടേണുകൾ നടപ്പാക്കണം. അഞ്ചു വർഷത്തിലധികമായി ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ കരാർ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാർക്ക് ദേശീയതലത്തിൽ ഒറ്റ ലൈസൻസ് ഏർപ്പാടാക്കണം.
കരാർ തൊഴിലാളികൾക്കുള്ള വേതനം സംബന്ധിച്ചും കരടിൽ വ്യവസ്ഥയുണ്ട്. വേതനത്തിനായി പരിഗണിക്കേണ്ട കാലാവധി കരാറുകാർക്ക് തീരുമാനിക്കാവുന്നതാണ്. എന്നാൽ ഇത് ഒരു മാസത്തിൽ കൂടാൻ പാടില്ല. വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച ഏഴുദിവസത്തിനുള്ളിൽ വേതനവിതരണം നടത്തേണ്ടതാണ്. ഇലക്ട്രോണിക് രീതിയിൽ മാത്രമേ വേതനവിതരണം നടത്താവൂ. അഞ്ഞൂറോ അതിൽകൂടുതലോ തൊഴിലാളികൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാസമിതിയുടെ പ്രവർത്തനം നിർബന്ധമാക്കാനുള്ള വ്യവസ്ഥയും കരടിലുണ്ട്.