ഗാലറിയിൽ കാണികൾ ഇല്ലെങ്കിലും പോരാട്ടത്തിന് ചൂടുകുറയില്ലെന്നു ടീമുകളുടെ മുന്നൊരുക്കങ്ങളിൽനിന്ന് ഇതിനോടകം വ്യക്തം. സൂപ്പർ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ ഇന്ന് രാത്രി 7.30 ഉദ്ഘാടന പോരാട്ടം അരങ്ങേറും. ബാംബൊലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിലാണു മത്സരം.
ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ (മൂന്ന്- 2014, 2016, 2019-20) കിരീടം നേടിയ ടീമാണു കോൽക്കത്തൻ സംഘം. 2014, 2016 സീസണുകളിൽ ഫൈനലിൽ പ്രവേശിച്ചതാണു കേരള ക്ലബ്ബിന്റെ മികച്ച പ്രകടനം.
ഫ്രഷ് ആൻഡ് കൂൾ ബ്ലാസ്റ്റേഴ്സ്...
യുവത്വത്തിനും പരിചയ സന്പത്തിനും തുല്യ പ്രാധാന്യം നൽകുന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കമാണ് ഈ സീസണിൽ ശ്രദ്ധേയം. യുവ ഇന്ത്യൻതാരങ്ങളെ നിലനിർത്താനാണ് ഇത്തവണ മഞ്ഞപ്പടയുടെ മാനേജ്മെന്റ് ഇഷ്ടപ്പെട്ടത്. അതിന്റെ ഫലമായി മലയാളികളായ സഹൽ അബ്ദുൾ സമദ്, കെ.പി. രാഹുൽ എന്നിവരുടെ കരാർ 2025വരെ നീട്ടി. ഗിവ്സണ് സിംഗ്, പ്യൂട്ടിയ, രോഹിത് കുമാർ, റിത്വിക് ദാസ്, പ്രഭ്സുഖാൻ ഗിൽ തുടങ്ങിയ യുവതാരങ്ങളും ടീമിലെത്തി. ബംഗളൂരു എഫ്സിയുടെ പ്രതിരോധ വിശ്വസ്തനായിരുന്ന നിഷു കുമാറിനെ നാലു വർഷ കരാറോടെ തട്ടകത്തിലെത്തിച്ചു.
വിദേശതാരങ്ങളുടെ സാന്നിധ്യത്തിലും ബ്ലാസ്റ്റേഴ്സ് ഇത്തവണ കരുതൽ പുലർത്തി. സെർജിയൊ സിഡൊ ഫെർണാണ്ടസിനെ മാത്രമാണു ടീമിൽ നിലനിർത്തിയത്. ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പർ, ഓസീസ് ഫോർവേഡ് ജോർഡൻ മറെ, സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ വിൻസെന്റ് ഗോമസ്, സിംബാബ്വെയിൽനിന്നുള്ള സെന്റർ-ലെഫ്റ്റ് ബാക്ക് കോസ്റ്റ ഹമൊയ്നെസു, ബുർക്കിനായുടെ സെന്റർ ബാക്ക് ബക്രി കോനെ, അർജന്റൈൻ മധ്യനിരക്കാരൻ ഫകൂൻഡൊ പെരേര എന്നിവർ ടീമിലെത്തി. ചുരുക്കത്തിൽ മുന്നേറ്റ നിര മുതൽ പ്രതിരോധംവരെ ഉടച്ചുവാർത്ത ബ്ലാസ്റ്റേഴ്സ് മുൻ വർഷങ്ങളിലെ നാണക്കേടിൽനിന്ന് കരകയറാനാണു ലക്ഷ്യമിടുന്നത്.
ഇമ്മിണി ബല്യ ഒന്ന്...
ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന അസാമാന്യ കണക്ക് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അത്തരമൊരു ബല്യ ഒന്നാണ് ഐഎസ്എലിൽ ഇത്തവണ പോരാട്ട രംഗത്തുള്ള എടികെ മോഹൻ ബഗാൻ. കഴിഞ്ഞ സീസണിൽ ഐഎസ്എൽ കിരീടം നേടിയ ടീമാണ് എടികെ. ഐ ലീഗിൽ കിരീടം ചുണ്ടോടടുപ്പിച്ചത് മോഹൻ ബഗാനും.
രണ്ടു ടീമും കോൽക്കത്തയിൽനിന്നുള്ളത്. രണ്ട് വഴികളിലൂടെ രണ്ട് ലീഗുകളിലായി മുന്നേറിയിരുന്ന എടികെയും മോഹൻ ബഗാനും ലയിച്ചാണ് ഇമ്മിണി ബല്യ ഒരു ക്ലബ്ബായ എടികെ മോഹൻ ബഗാനായത്. എടികെ അണിഞ്ഞിരുന്ന ചുവപ്പും വെള്ളയും നിറങ്ങളുള്ള ജഴ്സി ചരിത്രമായി. പകരം, കോൽക്കയുടെ കാൽപ്പന്ത് ചരിത്രത്തിന്റെ ഭൂതകാലവും ഭാവിയും സൂചിപ്പിക്കുന്ന പച്ചയും മെറൂണും എത്തി.
എടികെയെ രണ്ട് സീസണിൽ കിരീടത്തിലെത്തിച്ച അന്റോണിയോ ലോപസ് ഹബാസ് ആണു ടീമിന്റെ പരിശീലകൻ. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായിരുന്ന ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയാണു ടീമിന്റെ കരുത്ത്. ഓസ്ട്രേലിയൻ മുന്നേറ്റ താരം ഡേവിഡ് വില്യംസും മോഹൻ ബഗാനൊപ്പമുണ്ടായിരുന്ന മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിനും റോയ് കൃഷ്ണയ്ക്കൊപ്പം മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. റോയ്-വില്യംസ് കൂട്ടുകെട്ടായിരുന്നു കഴിഞ്ഞ സീസണിൽ എടികെയുടെ കിരീട നേട്ടത്തിനു പ്രധാന കാരണം. കഴിഞ്ഞ സീസണിൽ കിരീടം നേടിയ എടികെ സംഘത്തിലെ മിക്ക കളിക്കാരും ടീമിലുണ്ട്.
വികൂന - ജിങ്കൻ
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലെത്തിച്ച പരിശീലകനാണ് ബ്ലാസ്റ്റേഴ്സിനെ ഇപ്പോൾ പരിശീലിപ്പിക്കുന്ന കിബു വികൂന. എടികെയും മോഹൻ ബഗാനും ലയിച്ചപ്പോൾ ക്ലബ് പരിശീലക സ്ഥാനത്ത് നിർത്തിയത് എടികെയുടെ തന്ത്രജ്ഞനായ അന്റോണിയോ ലോപസ് ഹബാസിനെ. അതോടെ വികൂനയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം കഴിഞ്ഞ ആറ് സീസണിൽ ഉണ്ടായിരുന്ന വിശ്വസ്തനായിരുന്നു സന്ദേശ് ജിങ്കൻ. വിദേശ ക്ലബ്ബിലേക്കു ചേക്കേറാനുള്ള തയാറെടുപ്പുമായാണു ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിട്ടത്. പ്രതിഫല തർക്കവും കാരണമായി. കോവിഡ് മഹാമാരിയെത്തുടർന്ന് വിദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ജിങ്കനെ എടികെ മോഹൻ ബഗാൻ സ്വന്തമാക്കി. ക്ലബ്ബിന്റെ അഞ്ച് ക്യാപ്റ്റന്മാരിൽ ഒരാളുമാണു ജിങ്കൻ.