ലിമ/മൊണ്ടീവിഡിയോ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കരുത്തരായ ബ്രസീലിനും അർജന്റീനയ്ക്കും എവേ പോരാട്ടങ്ങളിൽ ജയം. കോവിഡ് രോഗം ബാധിച്ച ലൂയി സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വെയെ 2-0ന് ബ്രസീൽ കീഴടക്കി. ആർതുർ മെലൊ (34-ാം മിനിറ്റ്), റിച്ചാർലിസണ് (45-ാം മിനിറ്റ്) എന്നിവരായിരുന്നു കാനറികളുടെ ഗോൾ നേട്ടക്കാർ. 71-ാം മിനിറ്റിൽ എഡിസണ് കവാനി ചുവപ്പ് കണ്ട് പുറത്തായതോടെ ആതിഥേയർ 10 പേരായി ചുരുങ്ങി.
പെറുവിനെതിരേ ഇറങ്ങിയ അർജന്റീനയും 2-0ന് ജയം നേടി. നിക്കോളാസ് ഗോണ്‍സാലസ് (17-ാം മിനിറ്റ്), ലൗതാരൊ മാർട്ടിനെസ് (28-ാം മിനിറ്റ്) എന്നിവരായിരുന്നു അർജന്റീനയുടെ ഗോൾ നേട്ടക്കാർ.
ഇക്വഡോറിന്റെ ഗോളടി മേളം
യൂറോപ്പിൽ ജർമനിയെ സ്പെയിൻ അടിച്ചോടിച്ചതുപോലെ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലും ഒരു സിക്സർ പറത്തൽ നടന്നു. കൊളംബിയയെ 6-1ന് ഇക്വഡോർ അടിച്ചോടിച്ചു. സ്വന്തം തട്ടകത്തിലായിരുന്നു ഇക്വഡോറിന്റെ ഗോളടിമേളം. ആറ് താരങ്ങൾ ഇക്വഡോറിനായി വലകുലുക്കിയപ്പോൾ കൊളംബിയയുടെ ആശ്വാസ ഗോൾ റോഡ്രിഗസ് പെനൽറ്റിയിലൂടെ നേടി.
മറ്റു മത്സരങ്ങളിൽ വെനസ്വേല 2-1ന് ചിലിയെ കീഴടക്കിയപ്പോൾ പരാഗ്വെയും ബൊളീവിയയും 2-2 സമനിലയിൽ പിരിഞ്ഞു.